പട്ന: ബിഹാറിലെ വിവിധയിടങ്ങളിൽ നടുറോഡിൽ അക്രമികളുടെ അഴിഞ്ഞാട്ടം. ബഗുസരായിൽ ബൈക്കിലെത്തിയ അക്രമികൾ നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ജില്ലയിലെ പ്രശ്നബാധിത മേഖലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അക്രമികളെക്കുറിച്ച് വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിഹാർ വീണ്ടും ജംഗിൾ രാജിലേക്ക് മടങ്ങിയിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രിയും ബഗുസരായ് എം പിയുമായ ഗിരിരാജ് സിംഗ് പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഭരണമില്ലാത്ത അവസ്ഥയാണ്. ക്രിമിനലുകൾ നിയമത്തെ വെല്ലുവിളിച്ച് തെരുവുകളിൽ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബൈക്കിലെത്തിയ അക്രമികൾ സാധാരണക്കാരായ മനുഷ്യരുടെ നേർക്ക് നിഷ്കരുണം വെടിയുതിർത്തു. 4 പോലീസ് സ്റ്റേഷൻ പരിധികളിലൂടെ സഞ്ചരിച്ച അവർ 30 കിലോമീറ്ററോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപ്പെട്ടു. പ്രതികളെ ഇനിയും പിടികൂടാനാകാത്ത പോലീസ് ഉദ്യോഗസ്ഥർ ജോലി രാജി വെച്ച് മറ്റെന്തെങ്കിലും ജോലി നോക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രി നിതീഷ് കുമാറും സംഘവും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.
Comments