പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം മുതൽ ചെറിയ വാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാൻ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്ന് നടക്കുന്ന ശബരിമല അവലോകന യോഗത്തിൽ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടും. വൈകീട്ട് മൂന്ന് മണിയ്‌ക്ക് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് അവലോകന യോഗം ചേരുക.
ശബരിമല തീർത്ഥാടന കാലം ആരംഭിക്കാൻ രണ്ട് മാസം ബാക്കി നിൽക്കെയാണ് അവലോകന യോഗം ചേരുന്നത്. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാണ് ദേവസ്വം ബോർഡ് നിലപാട്. നിലവിൽ ചെറിയ വാഹനങ്ങൾ ഉൾപ്പടെ ബേസ് ക്യാമ്പായ നിലക്കലിൽ പാർക്ക് ചെയ്ത ശേഷം കെഎസ്ആർടിസി ബസിൽ ആണ് തീർത്ഥാടകർക്ക് പമ്പയിൽ എത്താനാകുക. ഇതിന് പകരം ചെറിയ വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിംഗ് അനുവദിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.
കെഎസ്ആർടിസി ബസിലെ തിക്കും തിരക്കും കാരണം ഉണ്ണിയപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങളുടെ വിൽപ്പന ഗണ്യമായി ബോർഡിന് കുറഞ്ഞിട്ടുണ്ട്. പമ്പ നിലക്കൽ പ്രത്യേക സർവ്വീസ് നടത്തുന്നതിലൂടെ കെഎസ്ആർടിസി അമിത ലാഭം കൊയ്യുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് ദേവസ്വം ബോർഡിന്റെ നിലപാട്. സന്നിധാനത്തും പമ്പയിലും നിലക്കലും തീർത്ഥാടകർക്ക് വിരി വയ്‌ക്കാൻ കൂടുതൽ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് മുന്നോട്ട് വയ്‌ക്കും.
നിലക്കൽ കുടിവെള്ള പദ്ധതി തീർത്ഥാടന കാലത്തിന് മുൻപ് പൂർത്തിയാക്കണമെന്നും ആവശ്യപ്പെടും. വെർച്ച്വൽ ക്യൂ സംവിധാനം പൂർണമായി ദേവസ്വം ബോർഡിന് കീഴിലുള്ള ആദ്യ തീർത്ഥാടനകാലമാണിത്. ദേവസ്വം മന്ത്രിയ്‌ക്ക് പുറമെ മറ്റ് വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുക്കും.
Comments