ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പ്രദർശിപ്പിച്ച് കർത്തവ്യപഥ്. വിവര വിനിമയ മന്ത്രാലയത്തിന്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലാണ് സാംസ്‌കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള പരിപാടികൾ അവതരിപ്പിക്കുന്നത്. നൃത്ത സംഗീത പരിപാടികൾ, തെരുവ് നാടകങ്ങൾ, പ്രദർശനങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സിബിസി സംഘടിപ്പിക്കുന്നത്.
ഒരു മാസമാകും പരിപാടികൾ കർത്തവ്യപഥിൽ നടക്കുക.സ്റ്റെപ്പ് പ്ലാസ്സയിലെ ഓപ്പൺ എയർ സ്റ്റേജിലാണ് പരിപാടികൾ നടക്കുന്നത്. രാത്രി എട്ടു മണി വരെ നീണ്ട് നിൽക്കുന്ന പരിപാടിയിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.വിവിധ സംസ്ഥാനങ്ങളിലെ നാടൻ കലാരൂപങ്ങളും ക്ലാസ്സിക്കൽ നൃത്തരൂപങ്ങളായ കഥക്, ഒഡീസ്സി തുടങ്ങിയവയും പരിപാടിയിൽ അവതരിപ്പിക്കും.
രാജ്യത്തിന് സുപ്രധാന സംഭാവനകൾ നൽകിയ സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആദരസൂചകമായി ഓരോ പ്രകടനത്തിന് അവസാനവും അദ്ദേഹത്തിന്റെ ആർമി മാർച്ചിംഗ് ഗാനമായ ‘കദം കദം ബധയേ ജാ’ എന്ന ഗാനത്തോടെയാകും. വാരാന്ത്യങ്ങളിൽ പൈതൃകവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തും. വിനോദത്തിലൂടെ വിവരങ്ങൾ കൈമാറ്റം ചെയ്യാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
വിവിധ പരിപാടികൾക്കൊപ്പം സർക്കാരിന്റെ വികസന സംരംഭങ്ങളെ കുറിച്ചുള്ള സന്ദേശങ്ങളും പങ്കുവെയ്‌ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളും കർത്തവ്യപഥിൽ പരാമർശിക്കും. സെപ്റ്റംബർ 17-ന് നടത്തുന്ന രക്തദാൻ അമൃത് മഹോത്സവിനെ കുറിച്ച് പരിപാടിയിൽ പരാമർശിക്കുമെന്ന് ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വ്യക്തമാക്കി.
Comments