ശ്രീനഗർ : കശ്മീരിലെ തീവ്രവാദികളോട് ആയുധം താഴെ വെയ്‌ക്കാൻ അഭ്യർത്ഥിച്ച് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി നടത്തിയ പൊതു റാലിയിലാണ് ആസാദ് ഈ ആവശ്യം ഉന്നയിച്ചത്. ഇതോടെ തീവ്രവാദ സംഘടനകൾ ആസാദിനെതിരെ വധഭീഷണി മുഴക്കാൻ ആരംഭിച്ചു. ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന രാജ്യദ്രോഹിയെന്നാണ് അവർ ആസാദിനെ വിശേഷിപ്പിച്ചത്.
ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആസാദ് തന്റെ ആവശ്യം ഉന്നയിച്ചത്. ആയുധം ഒന്നിനും ഒരു പരിഹാരമല്ല, അത് നാശവും ദുരിതവും മാത്രമേ സമ്മാനിക്കൂ. അതിനാൽ എല്ലാവരും ആയുധങ്ങൾ താഴെവെച്ച് രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്ന് ആസാദ് ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ തീവ്രവാദത്തിന് കാരണം പാകിസ്താനാണെന്ന് കുറ്റപ്പെടുത്തിയ ആസാദ്, കശ്മീർ താഴ് വരയിലെ അക്രമം ആയിരക്കണക്കിന് സ്ത്രീകളെയും ലക്ഷക്കണക്കിന് കുട്ടികളെയും അനാഥരാക്കി എന്ന് പറഞ്ഞു. ഇനിയും കൂടുതൽ രക്തച്ചൊരിച്ചിലും യുവാക്കളുടെ മൃതദേഹവും ആവശ്യമില്ല. തിരഞ്ഞെടുപ്പ് വിജയത്തിനായി മതവികാരം മുതലെടുക്കുന്ന നേതാക്കളെപ്പോലെയല്ല താനെന്നും മുൻ കോൺഗ്രസ് നേതാവ് പറഞ്ഞു. താൻ ആളുകളെ വഞ്ചിക്കില്ല. തനിക്കെതിരെ ഒരു തീവ്രവാദി സംഘം വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും എന്നാൽ സമാധാനത്തിന്റെ പാത പിന്തുടരാൻ ഒരിക്കലും മടിക്കില്ലെന്നും ആസാദ് പറഞ്ഞു.
Comments