മുംബൈ: ബാലസാഹിബ് താക്കറെയുടെ പേരിൽ മഞ്ഞൾ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി 100 കോടി അനുവദിച്ചതായി മുഖ്യമന്ത്രി ഏകനാഥ് ഷിന്റെ അറിയിച്ചു. മഹാരാഷ്‌ട്രയിലെ ഹിങ്കോലി ജില്ലയിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് മുന്നോടിയായി10 കോടി രൂപ ആദ്യ ഗഡുവായി അനുവദിച്ചു. ബാക്കി 90 കോടി രൂപ വരുന്ന സാമ്പത്തിക വർഷത്തോടനുബന്ധിച്ച് ഘട്ടമായി നൽകും. താക്കറെ മറാഠ ജനതയുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്. തികഞ്ഞ ആദർശവാനും തന്റെ ജനതയ്‌ക്കായ് ജീവിതം ഉഴിഞ്ഞു വെച്ച ത്യാഗിയുമായിരുന്നു താക്കറെ എന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്ന വേളയിൽ ഷിന്റെ സൂചിപ്പിച്ചു.
താക്കറെ ഔദ്യോഗിക ജീവിതത്തിനോട് വിടപറഞ്ഞു രാഷ്‌ട്രീയത്തിലേക്ക് കടക്കുകയും മറാഠ ജനതയ്‌ക്ക് വേണ്ടി സംസാരിക്കാനായി അദ്ദേഹം 1960ൽ മാർമിക് എന്ന മാസിക പുറത്തിറക്കുകയും ചെയ്തു. മറാഠ വാദം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അച്ഛൻ കേശവ് സീതാറാം താക്കറെയുടെ നിർബന്ധപ്രകാരം യുണൈറ്റഡ് മഹാരാഷ്‌ട്ര എന്ന പേരിൽ സംഘടന രൂപീകരിച്ചു.
മറാഠ വംശജരെക്കാൾ അന്യ നാട്ടുകാർ മുംബൈയിലേക്ക് കുടിയേറി പാർക്കുന്നത് കണ്ട അദ്ദേഹം 1966ൽ ശിവസേന എന്ന രാഷ്‌ട്രീയ പാർട്ടിക്ക് മഹാരാഷ്‌ട്രയിൽ രൂപം നൽകി. മരണം വരെ മറാഠ ജനതയ്‌ക്ക് വേണ്ടി പ്രവർത്തിച്ച ബാലാസാഹിബ് താക്കറെയുടെ പേരിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് ഉചിതമായ കാര്യമായതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിൽ സർക്കാർ എത്തിച്ചേർന്നതെന്ന് അദ്ദേഹം അറിയിച്ചു.
Comments