ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ജനഹിതം അറിഞ്ഞു കൊണ്ടുള്ള നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രതിരോധത്തിലായ അവസ്ഥയാണ് ഇപ്പോഴുള്ളത്. അഴിമതിക്ക് വളം വെച്ചു കൊടുക്കുന്ന സർക്കാർ, അതിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിനായുള്ള ശ്രമമായിട്ടാണ് ഗവർണറെ അധിക്ഷേപിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ഗവർണർ നിർവഹിക്കുന്നത്.
ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് കണ്ണൂരിലെ ചരിത്ര കോൺഗ്രസ് വേദിയിൽ നടന്നത്. അന്ന് ഗവർണർക്ക് സംരക്ഷണം ഒരുക്കാൻ ശ്രമിച്ച പോലീസുകാരെ തടയാൻ ശ്രമിച്ചയാളാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമാകരുത്. ഗവർണറെ അപായപ്പെടുത്താൻ നടത്തിയ ശ്രമത്തിൽ അടിയന്തിര അന്വേഷണം വേണമെന്നും വി മുരളീധരൻ പറഞ്ഞു.
ഗവർണറെ അപായപ്പെടുത്താൻ ശ്രമിച്ച വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം. സംഭവത്തിൽ ആരോപണ വിധേയനായിട്ടുള്ള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ ആ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു.
Comments