അഹമ്മദാബാദ്: ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനം സമാഹരിക്കുന്നതിനായി ഇന്ത്യയിലേക്ക് ഹെറോയിൻ കടത്തിയ കേസിൽ അഫ്ഗാൻ പൗരൻ അറസ്റ്റിൽ. കാബൂൾ സ്വദേശിയായ ഷഹീൻഷാഹ് സഹീറിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച കേസുമായി ബന്ധപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സെപ്തംബറിലാണ് അഫ്ഗാനിസ്ഥാനിൽ നിന്നും ഇവർ ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 21,000 കോടിയുടെ 3000 കിലോ മയക്കുമരുന്ന് ആയിരുന്നു എത്തിച്ചത്. എന്നാൽ ഹെറോയിനുമായി എത്തിയ കണ്ടെയ്‌നറുകൾ തീരത്തുവെച്ച് പിടികൂടുകയായിരുന്നു.
ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നതിന് വേണ്ടിയായിരുന്നു രാജ്യത്തേക്ക് ഹെറോയിൻ കടത്തിയത്. അഫ്ഗാനിലെ വൻകിട മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന്റെ തലവന്മാരായ ഹസ്സൻ ദാദ്, ഹുസ്സൈൻ ദാദ് എന്നിവരാണ് ഇതിന് പിന്നിൽ എന്നാണ് എൻഐഎയ്‌ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
നിരവധി തവണ അഫ്ഗാനിൽ നിന്നും സംഘം രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് സൂചന. കൊൽക്കത്ത, ഗുജറാത്ത് തീരങ്ങളിൽ എത്തിച്ച ശേഷം അവിടെ നിന്നും ട്രക്കുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് ഇവരുടെ രീതി. അതേസമയം കേസിലെ പ്രധാന പ്രതിയായ നജീബുള്ള ഖാലിദിനായി എൻഐഎ ഊർജ്ജിത അന്വേഷണം തുടരുകയാണ്.
Comments