തിരുവനന്തപുരം: കേരളത്തിലെ സർവ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ എബിവിപി പ്രതിനിധി സംഘം ഗവർണർക്ക് പിന്തുണ അറിയിച്ചു. അക്കാദമികമായും ഭരണപരമായും സ്വാതന്ത്രമായിരിക്കേണ്ട സർവകലാശാലകളിൽ സർക്കാരിന്റെ രാഷ്‌ട്രീയ ഇടപെടലുകൾ നടക്കുന്നുവെന്നു മാത്രമല്ല, സർവ്വകലാശാലകളിൽ ഇന്നുള്ളതിൽ ഭൂരിപക്ഷവും രാഷ്‌ട്രീയ നോമിനികളുമാണ്. അക്കാദമിക് ആയിട്ടുള്ളവർ അതിൽ നിന്നും പിന്തള്ളപ്പെടുന്നുവെന്ന് എബിവിപി അഭിപ്രായപ്പെട്ടു.
അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയുടെ ആളുകൾ കൂടുതലായി സർവ്വകലാശാലകളുടെ അധികാര കേന്ദ്രങ്ങളിൽ നിയമിക്കപ്പെടുകയും അവർ അവരുടെ രാഷ്‌ട്രീയ താത്പര്യങ്ങളുടെ പുറത്ത് വളരെ സങ്കുചിതമായ നീക്കങ്ങൾ നടത്തുകയും ചെയ്യുന്നു. സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ കൈക്കൊണ്ട നടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിക്കുന്നതായി എബിവിപി വ്യക്തമാക്കി.
എബിവിപി എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ‘ധ്യേയയാത്ര’ പുസ്തകം നേതാക്കൾ ഗവർണർക്ക് സമ്മാനിച്ചു. എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആർ കുമരേഷ്, സംസ്ഥാന പ്രസിഡന്റ് ബി ആർ അരുൺ, സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി, സംസ്ഥാന സംഘടനാ സെക്രട്ടറി കെ എം രവിശങ്കർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ, ജിജ്ഞാസ ജോയിന്റ് കൺവീനർ ഡോ സുബിൻ എന്നിവരടങ്ങിയ സംഘമാണ് ഗവർണറെ സന്ദർശിച്ചത്.
Comments