കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ച ഒരു ചിത്രമുണ്ടായിരുന്നു. തൊപ്പിയും സൺഗ്ലാസും ജാക്കറ്റും ധരിച്ച് കൈയിൽ ഒരു ക്യാമറയുമായി കുനോ ദേശീയ ഉദ്യാനത്തിൽ നിൽക്കുന്ന സാക്ഷാൽ നരേന്ദ്ര ദാമോദർദാസ് മോദിയുടെ ചിത്രം.
നമീബിയയിൽ നിന്നും കൊണ്ട് വന്ന 8 ചീറ്റകളെ തുറന്നു വിടുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഷിയോപൂരിൽ എത്തിയത്. ചീറ്റകളെ തുറന്നു വിട്ടതിനു ശേഷം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടൊപ്പം നിന്നാണ് നിക്കോണിന്റെ ഡി എസ് എൽ ആർ ക്യാമറയിൽ പ്രധാനമന്ത്രി ചിത്രങ്ങൾ പകർത്തിയത്.2016-ൽ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ നയാ റായ്പൂരിലെ നന്ദൻ വാൻ ജംഗിൾ സഫാരി പാർക്ക് ഉദ്ഘാടനം ചെയ്ത ശേഷം രാജകീയമായി തല ഉയർത്തി നിൽക്കുന്ന ഒരു ബംഗാൾ കടുവയുടെ ചിത്രവും അദ്ദേഹം പകർത്തിയിരുന്നു.
നരേന്ദ്ര മോദിയെന്ന പൊതുപ്രവർത്തകനെ മാത്രമേ നമ്മൾ കണ്ടിട്ടൂള്ളൂ എന്നാൽ അദ്ദേഹത്തിന്റെ ഉള്ളിലെ ഫോട്ടോഗ്രാഫറെ അറിയണമെങ്കിൽ കുറച്ച് വർഷങ്ങൾ പിന്നോട്ട് നാം സഞ്ചരിക്കണം.1988-ൽ രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിൽ നിന്ന് ബി.ജെ.പിയിലേക്ക് എത്തിയ അദ്ദേഹം അഹമ്മദാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ആദ്യ വിജയത്തിന് തിരക്കഥയൊരുക്കിയ കാലം. ഈ കാലയളവിലാണ് അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി വൈദഗ്ധ്യം പാർട്ടി പ്രവർത്തകർ ആദ്യമായി മനസിലാക്കുന്നത്.
കൈലാസ് മാനസരോവർ യാത്രപോയ അദ്ദേഹം അവിടെ നിന്ന് ചിത്രങ്ങൾ പകർത്തി. തിരിച്ചെത്തിയ അന്നത്തെ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറിയായിരുന്ന മോദി, തന്റെ ഫോട്ടോ പ്രദർശനം നടത്തി, അന്ന് അദ്ദേഹം പകർത്തിയ കൈലാസ് -മാനസരോവർ ചിത്രങ്ങൾ സഹപ്രവർത്തകരെയും പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെയും ഉൾപ്പെടെയുള്ളവരെ അമ്പരപ്പിച്ചു.
നരേന്ദ്രമോദി എന്നും ടെക്നോളജികളെ ആഴത്തിൽ സ്നേഹിച്ച വ്യക്തിയായിരുന്നു. മാത്രമല്ല ഫോട്ടോഗ്രാഫിയുടെ ശൈലിയിലും സാങ്കേതികതയിലും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സ്വയം അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. അഹമ്മദാബാദിലെ ഫോട്ടോഗ്രാഫർ ശൈലേഷ് റാവൽ ഫോട്ടോഗ്രാഫിയെക്കുറിച്ച് ഒരു പുസ്തകം എഴുതിയപ്പോൾ, അദ്ദേഹം മോദിയെക്കുറിച്ച് പരാമർശിക്കുകയും ആ പുസ്തകത്തിൽ അദ്ദേഹം എടുത്ത ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നു.
1991-ൽ ലാൽ കൃഷ്ണ അദ്വാനി തന്റെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗാന്ധിനഗർ സീറ്റിൽ നിന്ന് മത്സരിച്ചപ്പോൾ, ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള രാഷ്‌ട്രീയ പ്രവർത്തനവും ഫോട്ടോഗ്രാഫറെന്ന നിലയിലെ തന്റെ കഴിവുകളും മെച്ചപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നു അന്ന് ഗുജറാത്ത് രാഷ്‌ട്രീയത്തിന്റെ അമരക്കാരനായിരുന്ന മോദി. ആ കാലത്ത് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത് ‘യാഷിക എസ്എൽആർ’ ക്യാമറയായിരുന്നു. അപ്പേർച്ചർ, ഷട്ടർ, എന്നിവയെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളുകൾ മാത്രമാണ് ആ കാലത്ത് എസ്എൽആർ ക്യാമറകൾ ഉപയോഗിച്ചിരുന്നത്. പല സുപ്രധാന സന്ദർഭങ്ങളിലും മോദി വിവിധ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. അന്നത്തെ ബിജെപി അധ്യക്ഷൻ മുരളി മനോഹർ ജോഷി കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് നടത്തിയ ‘ഏക്ത യാത്ര’യുടെ പല ചിത്രങ്ങളും സാക്ഷാൽ നരേന്ദ്ര മോദി പകർത്തിയത് ആയിരുന്നു.
മുഖ്യമന്ത്രി ആയപ്പോഴും തന്റെ ഫോട്ടോഗ്രഫിയോടുള്ള ഇഷ്ട്ടം അദ്ദേഹം കൈവിട്ടില്ല.ഇപ്പോൾ പ്രധാനമന്ത്രി പദത്തിൽ ഇരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളിലെ ഫോട്ടോഗ്രാഫർ കൂടുതൽ ഉത്സാഹത്തോടെ നിലനിൽക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവം തെളിയിക്കുന്നത്.
Comments