ജനീവ: ആപ്പിൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതെന്ന അഭ്യർത്ഥനയുമായി തായ് റെഡ് ക്രോസ്. ഐഫോൺ സ്വന്തമാക്കാനായി വൃക്ക വിറ്റ ആളുകളുടേതെന്ന പേരിൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർദ്ദേശവുമായി റെഡ് ക്രോസ് എത്തിയത്.
ലാവോസിലെ ഒരു ബ്യൂട്ടി ക്ലിനിക്കിൽ, തങ്ങളുടെ ഐഫോണുകൾ പിടിച്ച് വൃക്ക മാറ്റിയതെന്ന തരത്തിൽ, വയറ്റിലുള്ള മുറിവുമായി നിൽക്കുന്ന ചിലരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങൾ ആപ്പിൾ കമ്പനിയുടെ മാർക്കറ്റിംഗ് തന്ത്രമാണെന്ന വിമർശനവും ഇതിനോടകം തന്നെ ഉയരുന്നുണ്ട്.
ഇത്തരത്തിൽ അവയവമാറ്റം നടത്തുന്നത് നിയമലംഘനമാണ്. അവയവകൈമാറ്റം ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഐഫോൺ വാങ്ങാനുള്ള പണത്തിനായി അവയവം നൽകുന്നത് വളരെ മോശമാണെന്ന് തായ് റെഡ് ക്രോസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് ആപ്പിളിന്റെ പുതിയ സീരീസ് ഫോണുകൾ വിപണിയിലെത്തിയത്. ഐഫോൺ 14 ന്റെ 128 ജിബി പതിപ്പിന് 79,900 രൂപയും ഐഫോൺ 14 പ്രോ ഫോണിന് 129,900 രൂപയും ഐഫോൺ പ്രോ മാക്‌സിന് 13,9900 രൂപയുമാണ് വില ആരംഭിക്കുന്നത്.
Comments