ലക്‌നൗ: വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റം അവസാനിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്ത് വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. വസ്തുവകകളെക്കുറിച്ച് സർവ്വേ നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്കാണ് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുന്നത്. നിർദ്ദേശ പ്രകാരം സർവ്വേ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിലെ ചന്ദ്രശേഖർ ആസാദ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേത് ആണെന്ന അവകാശവാദവുമായി വഖഫ് ബോർഡ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വേ നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് അധികൃതർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി ന്യൂനപക്ഷ കമ്മീഷൻ, ഷിയ സുന്നി വഖഫ് ബോർഡ്, റവന്യൂ വകുപ്പ് എന്നിവയ്‌ക്ക് കത്തയച്ചിട്ടുണ്ട്. അടുത്തിടെയായി ക്ഷേത്രഭൂമികളിൽ ഉൾപ്പെടെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇതിന് പുറമേ ഭൂമി ഇടപാടുകളിൽ വഖഫ് ബോർഡ് ചട്ടങ്ങൾ മറികടക്കുന്നതായും വ്യക്തമായിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.
Comments