ന്യൂഡൽഹി : ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ ടീസ്ത സെതൽവാദ് ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം. ഗുജറാത്ത് സർക്കാരിനെ അപകീർത്തിപ്പെടുത്താനും ഇവർ ശ്രമം നടത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടീസ്ത സെതൽവാദ്, മുൻ പോലീസ് ഡയറക്ടർ ജനറൽ ആർ.ബി. ശ്രീകുമാർ (റിട്ട.), മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ 100 പേജുള്ള കുറ്റപത്രമാണ് അഹമ്മദാബാദ് മെട്രോ കോടതിയിൽ സമർപ്പിച്ചത്.
ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് തെളിവുകൾ കെട്ടിച്ചമയ്‌ക്കാനും ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നതായി കണ്ടെത്തി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. സർക്കാരിന്റെ ഭാഗമായിരുന്ന ആർബി ശ്രീകുമാറും സഞ്ജീവ് ഭട്ടും ടീസ്തയ്‌ക്ക് വേണ്ടി വ്യാജ രേഖകൾ കെട്ടിച്ചമയ്‌ക്കുകയും അത് ഔദ്യോഗിക രേഖകളിൽ ചേർക്കുകയും ചെയ്തു.
നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ പ്രശസ്തി തകർക്കാനുമാണ് പ്രതികൾ ആഗ്രഹിച്ചിരുന്നത്. ഇതിനായി വ്യാജ രേഖകളും സത്യവാങ്മൂലങ്ങളും തയ്യാറാക്കാൻ അഭിഭാഷക സംഘത്തെ നിയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
കലാപത്തിന് ഇരയായവരിൽ നിന്ന് കൃത്രിമം കാണിച്ച് കെട്ടിച്ചമച്ച പ്രസ്താവനകളിൽ നിർബന്ധിതമായി ഒപ്പ് വാങ്ങുകയും ചെയ്തു. എല്ലാം ഇംഗ്ലീഷിലായതിനാൽ, ആളുകൾക്ക് അവർ ഒപ്പിട്ടത് എന്താണെന്ന് പോലും മനസിലാക്കാൻ കഴിഞ്ഞില്ല. തന്നെ പിന്തുണയ്‌ക്കാൻ വിസമ്മതിച്ചവരെ സെതൽവാദ് ഭീഷണിപ്പെടുത്തിയതായി കുറ്റപത്രത്തിലുണ്ട്.
കേസിലെ കൂട്ടുപ്രതികളായ ഐപിഎസുകാരാണ് ഇതിന് കൂട്ടുനിന്നത്. നിങ്ങൾ ടീസ്തയെ പിന്തുണച്ചില്ലെങ്കിൽ മുസ്ലീങ്ങൾ നിങ്ങൾക്കെതിരെ തിരിയുമെന്നും നിങ്ങളെ തീവ്രവാദികൾ ലക്ഷ്യംവെയ്‌ക്കും എന്നുമായിരുന്നു ഭീഷണി. നമ്മൾ പരസ്പരം പോരടാൻ തുടങ്ങിയാൽ ശത്രുക്കൾക്കും മോദിക്കും അത് ഗുണം ചെയ്യുമെന്നും ശ്രീകുമാർ സാക്ഷിയെ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി അന്വേഷണ സംഘം പറയുന്നു. കലാപത്തിന്റെ പേരിൽ ദശലക്ഷക്കണക്കിന് രൂപ സംഭാവന വാങ്ങുകയും ചെയ്തിരുന്നു.
കോൺഗ്രസിന്റെ നിരവധി നേതാക്കളോടൊപ്പം സെതൽവാദ് കലാപബാധിതർക്കായി സജ്ജീകരിച്ച ക്യാമ്പുകളിൽ പോയി ഗുജറാത്തിൽ തങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണ സംഘം പറയുന്നു. സംസ്ഥാനത്തിന് പുറത്തുള്ള കോടതികളിലേക്ക് കേസുകൾ മാറ്റാൻ അവർ ഇരകളെ പ്രേരിപ്പിക്കുകയും ചെയ്തു.
സെതൽവാദ് തയ്യാറാക്കിയ സത്യവാങ്മൂലത്തിൽ ഒപ്പിടാൻ വിസമ്മതിച്ച ഒരു സാക്ഷിയെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഒപ്പിടീക്കുകയായിരുന്നു എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
Comments