തിരുവനന്തപുരം : സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ഒരിക്കലും അംഗീകരിക്കാനാവാത്തതെന്ന് സമസ്ത. സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയാൽ അത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ ബാധിക്കും. അതിനാൽ കമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്‌കൂൾ സമയം എട്ട് മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെ ആക്കണമെന്നായിരുന്നു ഖാദർ കമ്മിറ്റി ശുപാർശ. കുട്ടികൾക്ക് രാവിലെ ആയിരിക്കും പഠിക്കാൻ നല്ല സമയമെന്നും ഉച്ചയ്‌ക്കു ശേഷം കായികപഠനം ഉൾപ്പെടെയുള്ള മറ്റു കാര്യങ്ങളിലേക്ക് കടക്കണമെന്നും ശുപാർശയിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നാണ് സമസ്തയുടെ നിലപാട്. മദ്രസ വിദ്യാർത്ഥികളെ ഇത് ബാധിക്കുമെന്നും ഇവർ പറയുന്നു.
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറൽ സ്‌കൂളുകളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണിവരെയാണ് സ്‌കൂൾ സമയം. തുടർന്ന് 2007 ൽ സർക്കാർ സകൂൾ സമയമാറ്റ നിർദ്ദേശം കൊണ്ടുവന്നിരുന്നു. എന്നാൽ അന്നും സമസ്തയുടെയും മറ്റ് മുസ്ലീം സംഘടനകളുടെയും ശക്തമായ എതിർപ്പ് മൂലം പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തത്.
Comments