ലക്നൗ: ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുമ്പോഴാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പുരോഗമിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ സ്മൃതി മഹോത്സവ് സമിതി മഥുരയിൽ സംഘടിപ്പിച്ച ഗ്രാമവികസന പ്രദർശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീൻദയാൽ ഉപാധ്യായയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്.
ഏതൊരു രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെ നിലവാരം നിർണ്ണയിക്കുന്നത് ഏറ്റവും താഴെത്തട്ടിലുള്ള വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയാണെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞു. കൃഷി ചിലവ് കുറയ്‌ക്കുന്നതിനും കൃഷിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടി സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് ഊന്നൽ നൽകിയിട്ടുണ്ട്. രാജ്യം വികസിക്കണമെങ്കിൽ കർഷകർക്കും പാവപ്പെട്ട ജനങ്ങൾക്കും വികസനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
കർഷകരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ സോയിൽ ഹെൽത്ത് കാർഡ്, പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന, പ്രധാനമന്ത്രി ഫസൽ ബീമാ യോജന തുടങ്ങിയ പരിപാടികൾ രാജ്യത്ത് നടപ്പാക്കി വരികയാണ്. കർഷകർ ഉപയോഗിക്കുന്ന കുഴൽ കിണറുകളുടെ വൈദ്യുതി ബില്ലിൽ ഉത്തർപ്രദേശ് സർക്കാർ ഇളവ് നൽകിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദശലക്ഷക്കണക്കിന് ക്വിന്റൽ ഉരുളക്കിഴങ്ങാണ് മഥുരയിലെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിൽ ഉപയോഗിക്കുന്നത്. അതിനാൽ കർഷകർക്ക് ഉരുളക്കിഴങ്ങിന് നല്ല വില ലഭിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments