കണ്ണൂർ: എൻഐഎ റെയ്ഡുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ മാത്രം വലിയ പ്രതിഷേധവും അക്രമവും അഴിച്ചു വിട്ടതിന് സംസ്ഥാനത്തെ സിപിഎമ്മും കോൺഗ്രസും മറുപടി പറയണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾക്കുളള മണ്ണാക്കി മാറ്റിയത് ഇടത്-വലത് മുന്നണികളാണ്. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഭാരതത്തിലുടനീളം പോപ്പുലർഫ്രണ്ട് ഓഫീസുകൾ റെയ്ഡ് ചെയ്യുകയും നിരവധി പ്രവർത്തകരെ അറസ്റ്റു ചെയ്യുകയും ചെയ്തു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലും നിയമ വിധേയമായ രീതിയിലുമാണ് അറസ്റ്റ് നടത്തിയത്. എന്നാൽ കേരളത്തിൽ മാത്രം എങ്ങനെ ഇത്തരം അക്രമങ്ങൾ നടന്നു എന്നത് ചിന്തിക്കേണ്ടതാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായിട്ടുളളത്. കേരളത്തിൽ മാത്രം എന്ന ചോദ്യത്തിന് ഉത്തരം കേരളം മാറി മാറി ഭരിച്ച സിപിഎമ്മും കോൺഗ്രസുമാണ്. കേരളം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വളക്കൂറുളള മണ്ണാക്കി മാറ്റിയത് ഇവർ രണ്ടു പേരുമാണ്. കഴിഞ്ഞ അറുപതിലധികം വർഷമായി കേരളത്തിലേറ്റവും കൂടുതൽ വിളവെടുപ്പ് നടന്നത് തീവ്രവാദ പ്രവർത്തന രംഗത്താണെന്ന് കുമ്മനം രാജശേഖരൻ ചൂണ്ടിക്കാണിച്ചു. വിദേശ പണം ഉപയോഗിച്ചുളള ദേശദ്രോഹ പ്രവർത്തനങ്ങൾ, വിദേശ ശക്തികളുടെ സാന്നിധ്യം, കൊലപാതകങ്ങൾ, അക്രമങ്ങൾ തുടങ്ങി നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുന്നു. അനുകൂല അന്തരീക്ഷം ഇവിടെയുളളതു കൊണ്ടാണ് ഇത് നടക്കുന്നതെന്നും ഇതിന് ഇടതു വലതു മുന്നണികൾ മറുപടി പറയണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
പിഎഫ്‌ഐയുടെ ദേശദ്രോഹ പ്രവർത്തനങ്ങൾക്കെതിരെ എല്ലാ കാലത്തും നിലകൊണ്ടത് ആർഎസ്എസ് അടക്കമുളള സംഘടനകളാണ്. അതിനാലാണ് അവർ സംഘപരിവാർ പ്രസ്ഥാനങ്ങളെ ലക്ഷ്യമിടുന്നത്. കേരളത്തിൽ പദയാത്ര നടത്തുന്ന രാഹുൽ ഗാന്ധി സംസ്ഥാനത്തിന്റെ വിഷയങ്ങളൊന്നും സംസാരിക്കാതെ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും മാത്രം കുറ്റപ്പെടുത്തി മുന്നോട്ടു പോവുകയാണ്. പിഎഫ്‌ഐ അക്രമികളെ അറസ്റ്റ് ചെയ്തതിനെപ്പറ്റിയോ, കേരളത്തിൽ നടന്ന അക്രമങ്ങളെപ്പറ്റിയോ കോൺഗ്രസ് ഒരക്ഷരം മിണ്ടിയില്ല എന്ന സത്യവും കുമ്മനം രാജശേഖരൻ ചൂണ്ടിക്കാണിച്ചു.
Comments