ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന മൂന്ന് പേർ പിടിയിൽ. ഡൽഹി സ്വദേശികളായ നീരജ് സെഹ്രാവത്ത്, കൗശൽ, പഞ്ചാബ് സ്വദേശി ഭൂപേന്ദർ സിംഗ് എന്നിവരെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
കുറ്റകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുത്ത കേസിലാണ് പ്രതികളെ എൻഐഎ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്ത്, ആയുധ കടത്ത് എന്നിവ വഴിയും സംഘം പണം കണ്ടെത്തിയിരുന്നു. അനധികൃതമായ രീതിയിലാണ് സംഘം തുക കണ്ടെത്തിയിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഡൽഹിയിലും മറ്റ് പ്രദേശങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റിലായവർ ഇന്ത്യയിലും വിദേശത്തുമായി പ്രവർത്തിക്കുന്ന സംഘത്തിലെ അംഗങ്ങളാണ്.ആദ്യം പ്രതികൾക്കെതിരെ ഡൽഹി പോലീസാണ് കേസെടുത്തത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. കേസിൽ തുടരന്വേഷണം ദ്രുതഗതിയിൽ നടക്കുന്നതായി വൃത്തങ്ങൾ വ്യക്തമാക്കി.
Comments