റോം: ഇറ്റലിയിൽ പുതിയ പ്രധാനമന്ത്രിക്കായി വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് രാത്രി 11 ന് അവസാനിക്കും. വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ ജോർജിയ മെലോനിക്കാണ് സാദ്ധ്യത കൽപിക്കപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായിട്ടാകും ഇറ്റലി ഒരു മദ്ധ്യ-വലതുപക്ഷ സർക്കാരിന് അനുകൂലമായി വിധിയെഴുതുന്നത്.
2012 ലാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി രൂപീകരിച്ചത്. പക്ഷെ മുസോളിനിയുടെ മരണശേഷം നടന്ന നിയോ ഫാസിസ്റ്റ് മൂവ്‌മെന്റിന്റെ വേരുകളുളള പാർട്ടിയാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. 2018 ലെ തിരഞ്ഞെടുപ്പിൽ കേവലം നാല് ശതമാനം വോട്ടുകൾ മാത്രമായിരുന്നു പാർട്ടി നേടിയത്. എന്നാൽ അതിന് ശേഷം പ്രതിപക്ഷ നിരയിലെ ശക്തമായ പ്രവർത്തനം അവർക്ക് കൂടുതൽ വേരോട്ടം ഉണ്ടാക്കിക്കൊടുത്തു.
സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചതോടെ പ്രധാനമന്ത്രി മരിയോ ഡ്രാഗി ജൂലൈയിൽ രാജിവെച്ചിരുന്നു. ആറ് മാസം കഴിഞ്ഞ് നടക്കേണ്ട തിരഞ്ഞെടുപ്പ് നേരത്തെയായതും ഇക്കാരണത്താലാണ്. ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ നേതൃത്വത്തിലുളള വലതുപക്ഷ സഖ്യത്തിനാണ് പൂർണമായും സാദ്ധ്യതകൾ പ്രവചിക്കപ്പെടുന്നത്. മുൻ പ്രധാനമന്ത്രി എൻ റിക്കോ ലെറ്റയുടെ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്തിലുളള മദ്ധ്യ ഇടത് സഖ്യത്തിൽ നാല് പാർട്ടികളാണ് ഉളളത്.
51 മില്യൻ ഇറ്റാലിയൻ പൗരൻമാരാണ് വോട്ട് രേഖപ്പെടുത്തുക. പോളിംഗ് അവസാനിക്കുന്നതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. വോട്ടെണ്ണലും പിന്നാലെ നടക്കും വൈകിട്ടോടെ ഫലം പ്രഖ്യാപിക്കും. ഒക്ടോബറിലാകും പുതിയ സർക്കാർ അധികാരത്തിലേറുക.
യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഇന്ധന വിലയിൽ ഉൾപ്പെടെ രാജ്യത്ത് പ്രതിസന്ധി നേരിടുന്നുണ്ട്. റഷ്യയ്‌ക്കെതിരായ നിലപാടാണ് ജോർജിയ മെലോനി സ്വീകരിക്കുന്നത്. റഷ്യയ്‌ക്കെതിരെയുളള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ ഉൾപ്പെടെ അവർ ശക്തമായി പിന്തുണച്ചിരുന്നു.















