ജയ്പൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കവെ, രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പാർട്ടി നിരീക്ഷകൻ മല്ലികാർജ്ജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ശുഭകരമായിരുന്നില്ല എന്നാണ് വിവരം.
പാർട്ടിയിൽ അച്ചടക്കത്തിനാണ് പ്രാധാന്യമെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഖാർഗെ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ അശോക് ഗെഹ്ലോട്ട് താത്പര്യം പ്രകടിപ്പിച്ചതോടെയാണ്, രാജസ്ഥാൻ കോൺഗ്രസിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന പ്രശ്നങ്ങൾ മറ നീക്കി പുറത്തു വന്നത്. അശോക് ഗെഹ്ലോട്ട് പക്ഷവും സച്ചിൻ പൈലറ്റ് പക്ഷവും തമ്മിൽ രൂക്ഷമായ ചേരിപ്പോരാണ് രാജസ്ഥാൻ കോൺഗ്രസിൽ തുടരുന്നത്.
ഗെഹ്ലോട്ടിനെ ദേശീയ രാഷ്‌ട്രീയത്തിൽ ഇറക്കി, സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാനുള്ള കോൺഗ്രസിന്റെ ശ്രമമാണ് നേരത്തേ ഉള്ളതിനേക്കാൾ മോശമായ അവസ്ഥയിലേക്ക് സംസ്ഥാനത്ത് പാർട്ടിയെ എത്തിച്ചിരിക്കുന്നത്. പൈലറ്റിനെയോ, പൈലറ്റ് പക്ഷത്ത് നിന്നുമുള്ള മറ്റാരെയെങ്കിലുമോ മുഖ്യമന്ത്രിയായി അംഗീകരിക്കാൻ തയ്യാറല്ലെന്ന് ഗെഹ്ലോട്ട് പക്ഷം നിലപാടെടുത്തതോടെ, കോൺഗ്രസ് ത്രിശങ്കുവിലായി. 90 എം എൽ എമാരുടെ പിന്തുണയുമായി ഗെഹ്ലോട്ട് പാർട്ടിയെ വെല്ലുവിളിച്ചു.
മാത്രമല്ല, മുഖ്യമന്ത്രി പദത്തിൽ ഇരുന്നു കൊണ്ട് തന്നെ പാർട്ടി അദ്ധ്യക്ഷനാകുന്നതിൽ സംഘടനാപരമായി പിശകുണ്ടോ എന്നതും ഗെഹ്ലോട്ട് പക്ഷം പരിശോധിക്കാൻ തുടങ്ങിയതോടെ, സച്ചിൻ പൈലറ്റ് പക്ഷം രണ്ടും കൽപ്പിച്ച് കച്ചമുറുക്കി. ഇതോടെ, പാർട്ടി ദേശീയ അദ്ധ്യക്ഷൻ സ്ഥാനത്തേക്ക് മത്സരിക്കാൻ ദേശീയ നേതാക്കൾക്കിടയിൽ ഗെഹ്ലോട്ടിന് ഉണ്ടായിരുന്ന പിന്തുണയും സംശയത്തിലായി.
അതേസമയം, രാജസ്ഥാൻ കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ കാര്യമായ പ്രതികരണത്തിന് ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ് എന്ന നിലപാടാണ് നിലവിൽ ബിജെപി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, നിലവിലെ സ്ഥിതിഗതികൾ ബിജെപി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സമാനമായ പോർവിളി മദ്ധ്യപ്രദേശ് കോൺഗ്രസിൽ മുഴങ്ങിയപ്പോഴായിരുന്നു, യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോൺഗ്രസിലെ വലിയ ഒരു വിഭാഗം ബിജെപിയിൽ എത്തിയതും തുടർന്ന് ഭരണം തന്നെ കോൺഗ്രസിന് നഷ്ടമായതും. അന്ന് കമൽനാഥ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളിൽ നിന്നും സിന്ധ്യ നേരിട്ട അതേ അവഗണനയാണ് ഇന്ന് രാജസ്ഥാനിൽ ഗെഹ്ലോട്ട് പക്ഷത്ത് നിന്നും സച്ചിൻ പൈലറ്റും നേരിടുന്നത്.
Comments