ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിനായി ഈ മാസം രണ്ടാം തിയതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. ഈ സമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള അദ്ദേഹത്തിന്റെ സുരക്ഷാ സംഘം കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ വേരറുക്കാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായി അജിത് ഡോവലും കൊച്ചിയിൽ എത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം പല തവണ കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. ഇവിടെ നിന്ന് നേരെ മുംബൈയിലേക്കായിരുന്നു അജിത് ഡോവൽ പോയത്. അവിടെ വച്ചും സുരക്ഷാ ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തി.
കേരളത്തിൽ നിന്ന് എൻഎസ്എ മുംബൈയിലേക്ക് പോയി, അവിടെ ഗവർണറുടെ ഹൗസിൽ താമസിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനും, ഉറി സർജ്ജിക്കൽ സ്ട്രൈക്കിനും മുൻപ് നടത്തിയ അതേ രഹസ്യാത്മകതയോടെയാണ് സുരക്ഷാ ഏജൻസികളുമായുള്ള കൂടിക്കാഴ്ചകൾ നടന്നത്. ഇസ്ലാമിക നേതാക്കളുമായി കൂടിയാലോചിച്ച് മൂന്ന് – നാല് മാസങ്ങൾക്ക് മുൻപ് തന്നെ ഈ ഓപ്പറേഷൻ ആസൂത്രണം ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പൂർണമായും മറച്ചുവച്ചത്. തുടർന്നാണ് രാജ്യവ്യാപകമായി ഈ മാസം 22, 27 തീയതികളിൽ എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന പോലീസും പിഎഫ്ഐയുടെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. ആദ്യ ഘട്ടത്തിൽ 106 പേരെയും രണ്ടാം ഘട്ടത്തിൽ 247 പേരെയുമാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. സംഘടന തീർത്തും രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്നതിന്റെ നിർണായക തെളിവുകൾ ഈ ഘട്ടത്തിൽ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു.
ഓപ്പറേഷൻ ഒക്ടോപ്പസ് എന്ന് പേരിട്ടിരുന്ന ഈ ദൗത്യത്തെ കുറിച്ച് ഒരു സൂചന പോലും ആർക്കും ഉണ്ടായിരുന്നില്ല. അത്ര രഹസ്യാത്മകമായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തത്. പിഎഫ്ഐ ഭീകരരെ പിടികൂടി ചോദ്യം ചെയ്യുന്നതിനും, വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുമായി വിമാനങ്ങൾ ഉൾപ്പെടെ കൃത്യസമയത്ത് സജ്ജീകരിച്ചിരുന്നു. ഈ സമയമത്രയും ഓപ്പറേഷന്റെ മുഴുവൻ കാര്യങ്ങളും ഏകോപിപ്പിച്ചത് അജിത് ഡോവലാണ്. കൃത്യമായ തെളിവുകൾ ലഭിച്ചതോടെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്രം എത്തുന്നത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെടുന്ന 43ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,സ ക്യാമ്പസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷണൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ തുടങ്ങിയ സംഘടനകൾക്കും നിരോധനമുണ്ട്. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലനമടക്കമുള്ള പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരെ ഉയർന്നിരുന്നു.
Comments