ബംഗളൂരു: രാജ്യത്തിന്റെ അഖണ്ഡതയും ആഭ്യന്തര സുരക്ഷയും പരമപ്രധാനമാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് അനിവാര്യമാണെന്നും ബിജെപി ജനറൽ സെക്രട്ടറി അർജ്ജുൻ സിംഗ് അറിയിച്ചു.
രാജ്യത്തെ മതസൗഹാർദ്ദം തകർത്തുകൊണ്ടും ഭരണാധികാരികളെ വധിക്കാൻ തീരുമാനിച്ചതും അതിഗുരുതരമായ ഭീകരത തന്നെയാണ്. ഇന്ത്യയിലൊട്ടാകെ ഇത്തരം സംഘടനകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെല്ലാം പാകിസ്താനിലേയും സിറിയയിലേയും ഭീകര സംഘടനകളുമായി വലിയ ബന്ധമാണുള്ളത്. ഒപ്പം രാജ്യത്തെ ഭരണസംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് വിദേശപണം പോലും വിധ്വംസക പ്രവർത്തനങ്ങൾക്കായി വരുന്നതായും തെളിഞ്ഞുവെന്നും അർജ്ജുൻ സിംഗ് അറിയിച്ചു.
രാജസ്ഥാനിലെ പലയിടത്തും ഇസ്ലാമിക ഭീകരർ സാധാരണക്കാരെ കഴുത്തറുത്ത് വധിച്ചത് രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ അവർ ഭീതിപരത്തി. ഇതിനെല്ലാം പുറമേ വലിയ തോതിൽ കലാപമുണ്ടാക്കാനാണ് ഇവർ ആസൂത്രണം ചെയ്യുന്നത്. കർണ്ണാടകയിൽ മാത്രം ചുരുങ്ങിയ കാലയളവിൽ ഇസ്ലാമിക ഭീകരരാൽ കൊല്ലപ്പെട്ടത് 23 പേരാണ്. കേരളത്തിലും തമിഴ് നാട്ടിലും പിഎഫ്‌ഐ വൻ ഗൂഢാലോചന നടത്തിയാണ് കൊലപാതകങ്ങൾ നടത്തുന്നതെന്നും അർജ്ജുൻ സിംഗ് ആരോപിച്ചു.
പിഎഫ്‌ഐ നിരോധനം ഇന്നലെ രാത്രിയോടെയാണ് തീരുമാനമായത്. രാത്രി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇന്ന് രാവിലെ മാത്രമാണ് അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടതെന്നും അർജ്ജുൻ സിംഗ് പറഞ്ഞു. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്ന ഇവർ രാഷ്‌ട്രീയ സാമൂഹ്യ സേവന സംഘടനാ മുഖംമൂടി ഇട്ടും പ്രവർത്തിക്കുകയാണ്. നിരോധനം അത്തരം എല്ലാ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടന കൾക്കും ബാധകമാണെന്നും ബിജെപി നേതാവ് അറിയിച്ചു.
Comments