ബംഗളൂരു: പോപ്പുലർഫ്രണ്ടിന്റെ നിരോധനം രാജ്യവിരുദ്ധ സംഘടനകൾക്കുള്ള ശക്തമായ സന്ദേശമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇത്തരം സംഘടനകൾക്ക് രാജ്യത്ത് നിലനിൽപ്പില്ല. ദീർഘനാളായി പൊതുജനം പോപ്പുലർഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെടുകയാണെന്നും ബൊമ്മെ വ്യക്തമാക്കി.ബംഗളൂരുവിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരോധിത സംഘടനകളായ സിമി, കെഎഫ്ഡി എന്നിവയുടെ രൂപാന്തരമാണ് പോപ്പുലർഫ്രണ്ട്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം ഇവിടെ കോൺഗ്രസും സിപിഎമ്മുമുൾപ്പെടെയുള്ള പാർട്ടികൾവരെ ഉന്നയിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും, കലാപങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവിരുദ്ധ സംഘടനയായ പോപ്പുലർഫ്രണ്ടിനെ നിരോധിക്കേണ്ട സമയമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ നിരവധി നിർണായക നീക്കങ്ങൾക്കൊടുവിലാണ് ഈ ഉചിതമായ തീരുമാനം. രാജ്യവിരുദ്ധ ശക്തികൾക്ക് ഇന്ത്യയിൽ നിലനിൽപ്പില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇത് നൽകുന്നത്. ഇത്തരം സംഘടനകളിൽ ആളുകൾ പങ്കുചേരരുതെന്നും ബൊമ്മെ പറഞ്ഞു. എന്താണോ ആവശ്യം, അതാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments