ഡല്‍ഹി: മുൻ ആംആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു. മുന്‍ എഎപി നേതാവ് ബല്‍വന്ത് സിംഗ് മങ്കോട്ടിയയാണ് ദേശിയതയ്‌ക്കൊപ്പം അണി ചേർന്നത്. സെപ്റ്റംബർ 23-ന് ബല്‍വന്ത് സിംഗ് ആംആദ്മിയിൽ നിന്നും രാജി വെച്ചിരുന്നു. കെജ്രിവാൾ സർക്കാരിന്റെ പല നയങ്ങളോടും ബല്‍വന്ത് സിംഗ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്, ജമ്മു കശ്മീര്‍ ബിജെപി അദ്ധ്യക്ഷന്‍ രവീന്ദര്‍ റൈന, രാജീവ് ചന്ദ്രശേഖർ എന്നിവര്‍ ചേർന്നാണ് ബല്‍വന്ത് സിംഗിന് ബിജെപി അംഗത്വം നൽകിയത്.
ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി മുന്‍ അദ്ധ്യക്ഷനായിരുന്നു ബല്‍വന്ത് സിംഗ് മങ്കോട്ടിയ. ഉധംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായ വ്യക്തിയാണ് ബൽവന്ത് സിംഗ് മങ്കോട്ടിയ. ബിജെപിയിൽ ചേരാൻ നിരവധി കാരണങ്ങളുണ്ട്. അടുത്തിടെ ജമ്മു കശ്മീരിൽ മഹാരാജ ഹരി സിംഗിന്റെ ജന്മദിനത്തിൽ ഒരു പൊതു അവധി പ്രഖ്യാപിക്കണമെന്ന് കശ്മീരിലെ ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാനാണ് ആം ആദ്മി പാർട്ടി തങ്ങളോട് ആവശ്യപ്പെട്ടത്. ഇതാണ് പാർട്ടിയിൽ നിന്ന് രാജി വെയ്‌ക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മങ്കോട്ടിയ പറഞ്ഞു.
തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ സംസ്ഥാനത്തെ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുകയാണെന്ന് മങ്കോട്ടിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ സഹപ്രവർത്തകരോടും അനുയായികളോടും ചർച്ച നടത്തിയ ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് മങ്കോട്ടിയ വ്യക്തമാക്കി. രാജ്യത്തിനു വേണ്ടിയും പാർട്ടിയ്‌ക്ക് വേണ്ടിയും നല്ല രീതിയിൽ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവർക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments