ഗാന്ധിനഗർ: ഇന്ത്യയുടെ പടിഞ്ഞാറൻ അയൽരാജ്യം ചെയ്യുന്നതിന് സമാനമായി മറ്റൊരു രാജ്യവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ‘ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം’ എന്ന വിഷയത്തിൽ വഡോദരയിൽ സംസാരിക്കവെയാണ് ജയശങ്കറിന്റെ പരാമർശം. ലോകം ഇനിയും തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് ഒരു അയൽരാജ്യമുണ്ട്. വിവര സാങ്കേതിക വിദ്യയിൽ ഭാരതം വിദഗ്ധരായതുപോലെ അവർ അന്താരാഷ്ട്ര ഭീകരരെ വാർത്തെടുക്കുന്നതിൽ വൈദഗ്ദ്ധ്യം തെളിയിച്ചവരാണ്. വർഷങ്ങളായി അത് തുടരുന്നു. ഇക്കാര്യത്തെക്കുറിച്ച് നമുക്ക് ലോകത്തോട് വിശദീകരിക്കാൻ കഴിയും. ഇന്ന് അവരുടെ തീവ്രവാദ നീക്കങ്ങൾ ഇന്ത്യയ്ക്കെതിരെയാണെങ്കിൽ നാളെയത് നിങ്ങൾക്കെതിരെയാകുമെന്നും ലോകരാജ്യങ്ങളോട് ജയശങ്കർ പറഞ്ഞു.
പാകിസ്താൻ തുടർന്ന് പോരുന്ന രീതിയിൽ മറ്റൊരു രാജ്യവും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യക്കെതിരെ വർഷങ്ങളോളം പാകിസ്താൻ ചെയ്തത് എന്താണെന്ന് ഏതൊരാൾക്കും കാണിച്ചുതരാനാകും. 26/11 മുംബൈ ആക്രമണത്തിന് ശേഷം സുപ്രധാനമായ ഒരു കാര്യം ഭാരതം വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള ഒരു ഭീകരനീക്കവും തീവ്രവാദ പ്രവർത്തനവും അംഗീകരിക്കാനാവില്ലെന്നും അത്തരം പെരുമാറ്റങ്ങൾക്ക് തക്കതായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തീവ്രവാദത്തെ ഇപ്പോൾ ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിൽ ഭാവിയിൽ തങ്ങൾക്കും ദോഷം ചെയ്യുമെന്ന വസ്തുത തിരിച്ചറിയാൻ മറ്റ് രാജ്യങ്ങൾക്ക് സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളാണ് അതിന് കാരണമെന്നും ജയശങ്കർ പറഞ്ഞു.
ഭീകരതയ്ക്കെതിരായ ഈ പോരാട്ടത്തിൽ ലോകത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിൽ ഭാരതം വിജയിച്ചു. തീവ്രവാദം മറ്റേതൊക്കെയോ രാജ്യങ്ങളിലാണെന്നും ഇത് തങ്ങളെ ബാധിക്കില്ലെന്നും കരുതി പല രാജ്യങ്ങളും നേരത്തെ ഈ വിഷയം അവഗണിക്കുകയായിരുന്നു. ഇന്ന് തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. ഇത് ഭാരതത്തിന്റെ നയതന്ത്ര വിജയത്തിന് ഉദാഹരണമാണെന്നും ജയശങ്കർ പറഞ്ഞു.
Comments