കണ്ണൂർ: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11 മണിയോടെയാകും ചെന്നൈയിൽ നിന്നും എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കുക. ഇവിടെ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം വിലാപയാത്രയായി തലശ്ശേരി ടൗൺ ഹാളിൽ എത്തിക്കും.
നിലവിൽ ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ നിന്നും രാത്രി 12 മണിയോടെ എംബാം നടപടികൾക്കായി മൃതദേഹം ഇവിടേക്ക് മാറ്റുകയായിരുന്നു. രാവിലെ 10 മണിയോടെയാകും ചെന്നൈ വിമാനത്താവളത്തിൽ നിന്നും മൃതദേഹവുമായുള്ള എയർ ആംബുലൻസ് പുറപ്പെടുക. മൃതദേഹത്തോടൊപ്പം ഭാര്യയും മക്കളും അനുഗമിക്കും.
തലശ്ശേരി ടൗൺ ഹാളിൽ മൃതദേഹം രാത്രിവരെ പൊതുദർശനത്തിന് വയ്‌ക്കും. ഇതിന് ശേഷം മൃതദേഹം കോടിയേരിയിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും. ഇവിടെ നിന്നും ഉച്ചയോടെ പൊതുദർശനത്തിനായി
കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ്‌ക്കും. ഇവിടുത്തെ പൊതുദർശനം പൂർത്തിയായ ശേഷം വൈകീട്ട് മൂന്ന് മണിയോടെ പയ്യാമ്പലത്ത് സംസ്‌കരിക്കും.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു കോടിയേരി അന്തരിച്ചത്. അർബുദ ബാധയെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസമാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലേക്ക് എത്തിച്ചത്.
Comments