കണ്ണൂർ: അന്തരിച്ച മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ജന്മനാട്ടിലെത്തി.ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിലാണ് മൃതദേഹം എത്തിയത്. ഭാര്യ വിനോദിനി,മകൻ ബിനീഷ്, മരുമകൾ റിനീറ്റ എന്നിവരും എയർ ആംബുലൻസിനെ അനുഗമിച്ചിരുന്നു.മൃതദേഹം മുഖ്യമന്ത്രി പിണറായ വിജയനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് എറ്റുവാങ്ങി.
വിമാനത്താവളത്തിൽ നിന്ന് മൃതദേഹം തുറന്ന വാഹനത്തിൽ വിലാപയാത്രയായി തലശ്ശേരിയിലെത്തും.രാത്രി പത്ത് വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ പത്ത് മണിവരെ അവിടെ പൊതുദർശനം ഉണ്ടാകും. 11 മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.
14 സ്ഥലങ്ങളിൽ ജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മട്ടന്നൂർ ടൗൺ,നെല്ലൂന്നി,ഉരുവച്ചാൽ,നിർവേലി,മൂന്നാംപീടിക,കതൊക്കിലങ്ങാടി,കൂത്തുപറമ്പ്,പോക്കോട്,കോട്ടയംപൊയിൽ,ആറാംമൈൽ,വേറ്റുമ്മൽ,കതിരൂർ,പൊന്ന്യം,സ്രാമ്പി,ചുങ്കം എന്നിവടങ്ങളിലാണ് ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള അവസരം ഒരുക്കുന്നത്. നാളെ വൈകീട്ട് മൂന്ന് മണിയ്‌ക്ക് കണ്ണൂർ പയ്യാമ്പലത്താണ് സംസ്‌കാരം.
ഇന്നലെ രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ചാണ് കോടിയേരി അന്തരിച്ചത്. ദീർഘനാളായി അർബുദ ബാധിതനായിരുന്നു.സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമാണ് കോടിയേരി മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചത്. അഞ്ചുതവണ തലശ്ശേരിയിൽ നിന്ന് എംഎൽഎയായി.
Comments