പട്‌ന ; ബീഹാറിലെ കൃഷിമന്ത്രി സുധാകർ സിംഗ് രാജിവെച്ചു. രാഷ്‌ട്രീയ ജനതാ ദൾ( ആർജെഡി) നേതാവും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും സുധാകർ സിംഗിന്റെ പിതാവുമായ ജഗ്ദാനന്ദ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർഷകർക്ക് വേണ്ടിയാണ് തന്റെ മകൻ പോരാടിയത് എന്നും, എന്നാൽ ആ പോരാട്ടത്തിൽ അവൻ തോറ്റുപോയെന്നും ജഗ്ദാനന്ദ് സിംഗ് പറഞ്ഞു.
കർഷകർക്ക് വേണ്ടി പ്രവർത്തിക്കാനും അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും അനീതികളെയും ഇല്ലാതാക്കാനും ആഗ്രഹിച്ചു. അതിന് മുൻകൈയ്യെടുത്തത് കൃഷിമന്ത്രി തന്നെയായിരുന്നു. എന്നാൽ മണ്ഡിനിയമം ഇല്ലാതാക്കിയതിലൂടെ സംസ്ഥാനത്തെ കർഷകരെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്.
ഏറെ കാലമായി കർഷകർക്ക് വേണ്ടി പോരാടുന്നയാളായിരുന്നു കൃഷി മന്ത്രിയെന്നും എന്നാലതിന് ആരും പുല്ലുവില കൽപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വകുപ്പിൽ നിരന്തരം അഴിമതികളാണ് നടക്കുന്നത് എന്ന് സുധാകർ സിംഗ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
ഏറ്റവും കൂടുതൽ സീറ്റുകളുണ്ടായിരുന്ന ബിജെപിയെ വഞ്ചിച്ച് എൻഡിഎ സഖ്യത്തിൽ നിന്ന് പിൻമാറിയാണ് ആർജെഡിയുമായി കൂട്ടുകൂടി നിതീഷ് കുമാർ അടുത്തിടെ വീണ്ടും മുഖ്യമന്ത്രിയായത്. തുടർന്ന് ആർജെഡി പ്രതിനിധിയായ തേജസ്വി യാദവിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകി. കർഷകക്ഷേമം ഉൾപ്പെടെ വാഗ്ദാനം ചെയ്ത സർക്കാരിന് ലഭിച്ച ആദ്യ തിരിച്ചടിയാണ് കൃഷിമന്ത്രിയുടെ രാജി.
Comments