തിരുവനന്തപുരം: സിപിഐയിൽ പ്രായപരിധി നടപ്പാക്കി. 75 വയസ്സ് എന്ന ഉയർന്ന പ്രായപരിധി നടപ്പാക്കാൻ തിരുമാനിച്ചതോടെ സംസ്ഥാന കൗൺസിലിൽ നിന്ന് സി.ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാനസമിതി അംഗങ്ങളുടെ പട്ടികയിൽ നിന്നാണ് സി.ദിവാകരനെ ഒഴിവാക്കിയത്. 101 പേരെ സംസ്ഥാന കൗൺസിലിൽ പ്രതിനിധികളായി തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അഞ്ച് അംഗങ്ങളാണ് ഇക്കുറി അധികമായിട്ടുള്ളത്. പ്രായപരിധി സംബന്ധിച്ച് നേരത്തെ മുതൽ വിവാദം ഉയർന്നിരുന്നു. എന്നാൽ ഇത് കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതോടെയാണ് ദിവാകരനെ ഒഴിവാക്കിയത്.
അതേസമയം സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെ കാനം രാജേന്ദ്രനെ മൂന്നാം വട്ടവും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തേക്കുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്. സംസ്ഥാന കൗൺസിലിലെ അംഗങ്ങളെ അനുസരിച്ചായിരിക്കും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത്. പാർട്ടിയിൽ നിലവിലെ മേധാവിത്വം കാനം പക്ഷത്തിനാണ്. ഇത് ഊട്ടി ഉറപ്പിച്ചാണ് പാർട്ടി മുന്നോട്ട് പോകുന്നതും.
സമ്മേളനത്തിന് തൊട്ടു മുൻപായി സി.ദിവാകരനും, കെ.ഇ.ഇസ്മയിലും നടത്തിയ പരസ്യ പ്രതികരണങ്ങൾക്കെതിരെ പാർട്ടിയിൽ നിന്ന് തന്നെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പരസ്യ പ്രതികരണം നടത്തിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments