മൊഗാഡിസു : സൊമാലിയയിൽ ഇരട്ട ചാവേർ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 26 ഓളം പേർക്ക് പരിക്കേറ്റു. മദ്ധ്യ സൊമാലിയയിലെ ബെലെഡ് വൈനിലാണ് സംഭവം. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്.
രാജ്യത്തെ രാഷ്‌ട്രപതിയെയും ആരോഗ്യമന്ത്രിയെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ പ്രസിഡന്റിന്റെ വസതിയുടെ ഗേറ്റിൽ ഇടിപ്പിച്ചാണ് ആക്രമണം നടത്തിയത്. സ്‌ഫോടനത്തിൽ ചാവേറും കൊല്ലപ്പെട്ടു.
ആരോഗ്യമന്ത്രി ഹിർഷബെല്ലെയുടെ വീടിന് സമീപത്തും ചാവേർ സ്‌ഫോടനം നടന്നു. ചാവേർ ആക്രമണത്തിൽ ഹീരാൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ കൂടിയായ ഹിർഷബെല്ലെയും കൊല്ലപ്പെട്ടു.
സ്ഫോടനത്തെത്തുടർന്ന് അടിയന്തര സുരക്ഷാ യോഗം വിളിച്ച പ്രധാനമന്ത്രി, ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. സൊമാലിയയിൽ വീണ്ടും രക്തപ്പുഴയൊഴുക്കാൻ ഭീകരർ കാത്തിരിക്കുകയാണ് എന്നതിന്റെ ഉദാഹരണമാണ് ഈ ആക്രമണങ്ങൾ എന്ന് പ്രസിഡന്റ് പറഞ്ഞു.
മുതിർന്ന അൽ-ഷബാബ് നേതാവ് അബ്ദുല്ലാഹി നാദിറിനെ മിഡിൽ ജുബ മേഖലയിൽ നടന്ന ഓപ്പറേഷനിൽ കൊലപ്പെടുത്തിയിരുന്നു. 200 ൽ അധികം അൽ ഷബാബ് ഭീകരരെ കൊലപ്പെടുത്തിക്കൊണ്ട് 40 ലധികം ഗ്രാമങ്ങളെ ഭരണകൂടം മോചിപ്പിച്ചതിന് പിന്നാലെയാണ് ചാവേർ സ്‌ഫോടനം.
Comments