പാലക്കാട്: തങ്കം ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഡോക്ടർമാർക്ക് ചികിത്സാ പിഴവ് സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. റിപ്പോർട്ട് പ്രതികൂലമായ സാഹചര്യത്തിൽ ഡോക്ടർമാരെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
ജൂൺ 29നായിരുന്നു ഏറെ നിർഭാഗ്യകരമായ സംഭവം തങ്കം ആശുപത്രിയിൽ നടന്നത്. 25-കാരിയായ ഐശ്വര്യയും കുഞ്ഞും പ്രസവ ചികിത്സയ്‌ക്കിടെ മരിക്കുകയായിരുന്നു. ചികിത്സാ പിഴവാണെന്ന് കുടുംബം ആവർത്തിച്ച് ആരോപിച്ചെങ്കിലും തങ്കം ആശുപത്രി ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഒമ്പതുമാസത്തിനിടെ ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർ ആരും തന്നെ പ്രസവ സമയത്ത് ഉണ്ടായിരുന്നില്ല. പ്രസവ സമയത്ത് ഐശ്വര്യയുടെയും കുഞ്ഞിന്റെയും അവസ്ഥയെക്കുറിച്ച് ആരാഞ്ഞപ്പോൾ വൈരുദ്ധ്യമുള്ള മറുപടികളാണ് ആശുപത്രി അധികൃതർ നൽകിയതെന്നും തുടങ്ങി നിരവധി ആരോപണങ്ങൾ കുടുംബം ഉന്നയിച്ചിരുന്നു.
സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുക്കുകയും ചെയ്തു. അജിത്ത്, നിള, പ്രിയദർശിനി എന്നീ ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇപ്പോൾ മെഡിക്കൽ ബോർഡ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് കുടുംബത്തിന്റെ ആരോപണങ്ങൾ സാധൂകരിക്കുന്നതാണ്.
Comments