മുംബൈ: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദിത്യ താക്കറെ സ്വിറ്റ്‌സർലൻഡിൽ സുഖവാസം നടത്തുകയായിരുന്നുവെന്ന് ശിവസേനയുടെ ലോക്‌സഭാ എംപി രാഹുൽ ഷെവാലെ. സ്വന്തം അച്ഛൻ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ ആദിത്യ താക്കറെ അവിടെ പബ്ബിൽ ചുറ്റി നടക്കുകയായിരുന്നു. പരിസ്ഥിതി മന്ത്രിയെന്ന പേരും പറഞ്ഞ് വ്യവസായം കണ്ടെത്താനാണ് അവിടേക്ക് പോയത്. ഒരു വനിതാ എംപിയെയും യാത്രയിൽ ആദിത്യ കൊണ്ടുപോയെന്നും രാഹുൽ ഷെവാലെ ആരോപിച്ചു.
ദസറയുടെ ഭാഗമായി നടന്ന പൊതുറാലികളിൽ ഉദ്ധവ് താക്കറെ ഷിൻഡെയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് രാഹുൽ ഷെവാലെയുടെ പ്രതികരണം. താൻ ആശുപത്രിയിൽ കിടന്നപ്പോൾ, താൻ അധികാരം ഏൽപ്പിച്ചവർ തന്നെ ചതിച്ചുവെന്നാണ് ഉദ്ധവ് ആരോപിച്ചത്. ‘ എനിക്ക് വളരെ അധികം ദേഷ്യം തോന്നുന്ന ഒരു കാര്യം എന്താണെന്ന് വച്ചാൽ, ആ സമയം സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചവർ ‘കട്ടപ്പ’യായി മാറി ഞങ്ങളെ ചതിച്ചു. ഞാൻ ഒരിക്കലും ആശുപത്രിയിൽ നിന്ന് തിരിച്ചു വരില്ലെന്ന് അവർ കരുതി’ എന്നാണ് ഉദ്ധവ് പറഞ്ഞത്.
എന്നാൽ കട്ടപ്പയ്‌ക്ക് പോലും ആത്മാഭിമാനം ഉണ്ടെന്നും, ഇരട്ടത്താപ്പ് ഇല്ലെന്നുമാണ് ഷിൻഡെ ഇതിന് മറുപടിയായി പറഞ്ഞത്. ‘ കട്ടപ്പയ്‌ക്ക് പോലും ആത്മാഭിമാനമുണ്ട്. പക്ഷേ നിങ്ങളെ പോലെ ഇരട്ടത്താപ്പ് ഉണ്ടായിരുന്നില്ല. ബാലാസാഹേബ് താക്കറെ ജീവിച്ചിരുന്നെങ്കിൽ നാരായൺ റാണെ മുഖ്യമന്ത്രിയാകുമായിരുന്നു’ എന്നും ഷിൻഡെ പറഞ്ഞു.
Comments