ന്യൂഡൽഹി: അമിതമായി സൗജന്യങ്ങൾ നൽകുന്നത് സമ്പദ്ഘടനയുടെ തകർച്ചയിലേക്ക് നയിക്കുമെന്ന് നീതി ആയോഗ് അംഗവും പ്രമുഖ കാർഷിക സാമ്പത്തിക വിദഗ്ധനുമായ പ്രൊഫസർ രമേശ് ചാന്ദ്. പരിധി കടക്കുന്ന സൗജന്യങ്ങൾ ഒരു മേഖലയ്‌ക്കും നന്നല്ലെന്ന് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അനർഹരായവർക്ക് സൗജന്യങ്ങൾ നൽകാൻ പാടില്ല. സൗജന്യങ്ങൾ നൽകുന്നുവെങ്കിൽ തന്നെ അവ കൃത്യമായി ആവശ്യക്കാർക്ക് മാത്രമായിരിക്കണം ലഭ്യമാക്കേണ്ടത്. സൗജന്യങ്ങൾ സാമ്പത്തിക മേഖലയെ ബാധിച്ച് തുടങ്ങിയാൽ തീർച്ചയായും അവ അവസാനിപ്പേണ്ടതാണെന്നും പ്രൊഫസർ ചാന്ദ് പറഞ്ഞു.
സൗജന്യങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ലക്ഷ്യം വളരെ വലുതാണ് എന്ന് നാം മനസ്സിലാക്കണം. വൈദ്യുതി സൗജന്യമായി നൽകുമ്പോൾ, വളം സൗജന്യമായി നൽകുമ്പോൾ, ഒക്കെ സമ്പദ്ഘടന ശരിക്കും ഞെരുങ്ങുകയാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഇവയൊക്കെ സാമ്പത്തിക മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. അതേസമയം, പ്രധാനമന്ത്രിയുടെ സൗജന്യ റേഷൻ പദ്ധതി ആ കാലത്ത് അനിവാര്യമായിരുന്നു. കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഒരു പരിധി വരെ അത് ജനങ്ങളെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇനി അത് നീട്ടിക്കൊണ്ട് പോകാൻ പാടില്ല. എത്രയും വേഗം അത് അവസാനിപ്പിക്കണം എന്നാണ് തനിക്ക് പറയാനുള്ളതെന്ന് പ്രൊഫസർ ചാന്ദ് അഭിപ്രായപ്പെട്ടു.
അതേസമയം, സൗജന്യങ്ങൾ നൽകി വോട്ട് പിടിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ അപ്രസക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം സൗജന്യങ്ങൾ സർക്കാർ ഖജനാവുകൾക്ക് മേൽ അനാവശ്യ ബാദ്ധ്യതകൾ അടിച്ചേൽപ്പിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ അഭിപ്രായം സുപ്രീം കോടതിയും പിന്നീട് ശരിവെച്ചിരുന്നു. ഇതേ നിലപാട് കുറച്ചു കൂടി കൃത്യതയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.
Comments