കൊച്ചി:കൊച്ചി തീരത്ത് 1,400 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പിടിയിലായവർ. ലഹരിക്കടത്തിന് പിന്നിൽ പാക് ബന്ധമുണ്ടെന്നാണ് പിടിയിലായ ആറ് ഇറാൻ സ്വദേശികൾ മൊഴി നൽകിയിരിക്കുന്നത്. പാകിസ്താൻ ലഹരിമാഫിയയാണ് ഇതിന് പിന്നിലെന്നും അഫ്ഗാനിസ്ഥാനിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നും ഇറാൻ സ്വദേശികൾ മൊഴി നൽകി.
കഴിഞ്ഞ ദിവസമാണ് നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ 1400 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത്. കൊച്ചി തീരത്തു നിന്ന് 1200 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ബോട്ട് പിടികൂടിയത്. തുടർന്ന് ബോട്ട് മട്ടാഞ്ചേരി വാർഫിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കിലോയുടെ പാക്കറ്റുകളിലാക്കിയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
പിടിയിലായവർ യാതൊരു യാത്രാ രേഖകളുമില്ലാതെയാണ് സഞ്ചരിച്ചിരുന്നത്.രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണ് കൊച്ചി തീരത്തേതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
Comments