ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പേരിൽ ചൈനയിൽ നിന്നും പാതി വഴിയിൽ പഠനം നിർത്തി ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. രണ്ടു വർഷത്തിലേറെയായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ചൈനയിലേക്ക് പഠിക്കാൻ പോകാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ പഠനം പുനരാരംഭിക്കുന്നതിന് വേണ്ടി ചൈനക്ക് മേൽ ഇന്ത്യ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. തുടർന്നാണ് ചൈന ഇന്ത്യൻ വിദ്യാർത്ഥികൾക്കാവശ്യമായ പരിഗണന നൽകിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി സൂചിപ്പിച്ചു. സർക്കാരിന്റെ പുതിയ കണക്കനുസരിച്ച് വിദ്യാർത്ഥികൾ പഠിക്കാനായി ചൈനയിലേക്ക് പൊയ്ക്കോണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ചൈനയിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങൾ വിദേശകാര്യ മന്ത്രാലയം മുന്നേ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചൈനക്ക് മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തിയത്. വിദ്യാർത്ഥികളുടെ വിസ സംബന്ധമായ ആവശ്യങ്ങൾക്ക് സർക്കാർ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ചൈനയിലെ സർവ്വകലാശകളുമായി എത്രയും വേഗം ബന്ധപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് ചൈനയിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ വിദ്യാർത്ഥികൾക്കാവശ്യമായ സഹായത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments