കൊച്ചി: സിനിമ ഒരു അനുഭൂതിയാണെന്നും അത് പണത്തിന് വേണ്ടി മാത്രമുള്ളതല്ലെന്നും സംവിധായകൻ മേജർ രവി. കൊച്ചിയിൽ ‘തിര’ ഫിലിം ക്ലബ്ബിന്റെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ശിൽപശാലയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ പേര് കെടുത്താതിരിക്കാനുള്ള വിദ്യാഭ്യാസം സിനിമാ പ്രവർത്തകർക്ക് ആവശ്യമാണ്. ലഹരി ഉപയോഗിക്കുന്നത് കാണിക്കാൻ വേണ്ടി നായകന് പണം നൽകുന്ന നിർമ്മാതാക്കളുണ്ടെന്ന് വാർത്തകൾ ചൂണ്ടിക്കാണിക്കുന്നു. തെറി പറയുന്ന, കഞ്ചാവടിക്കുന്ന വീരനായകന്മാരെ അവതരിപ്പിക്കാൻ പണമൊഴുകുന്നു. സിനിമ പവിത്രമായ കലയാണെന്ന ഭാവത്തോടെ അതിനെ സമീപിക്കണമെന്നും മേജർ രവി പറഞ്ഞു.
ഒരു പട്ടാളക്കാരന് അതിർത്തിയിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ സ്വന്തം അച്ഛനമ്മമാരെ മാത്രമല്ല മുഴുവൻ ഭാരതത്തെയും സ്വന്തമായി കാണേണ്ടിവരും. കീർത്തിചക്ര എന്ന സിനിമയ്‌ക്ക് വേണ്ടി ആറ് വർഷം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അധിക്ഷേപം കേൾക്കേണ്ടി വന്നിട്ടുണ്ട്. അത്തരമനുഭവങ്ങൾക്ക് മുന്നിൽ നിരാശപ്പെടരുതെന്നും എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
‘തിര’ ജനറൽ സെക്രട്ടറി എം.എൽ രമേശ് ശിൽപശാലയ്‌ക്ക് അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടറും സിനിമാ നിരൂപകനുമായ വിജയ കൃഷ്ണൻ, ഭാരതീയ ചിത്രസാധന പ്രതിനിധി ശ്രീരാം, ശിൽപശാല കോർഡിനേറ്റർ യു.പി. സന്തോഷ്, പി.ജി. സജീവ് എന്നിവർ സംസാരിച്ചു. സിദ്ധാർത്ഥ് ശിവ, കലാധരൻ തുടങ്ങിയവർ ക്ലാസ് നയിച്ചു. ശില്പശാല ഒക്ടോബർ 9ന് സമാപിക്കും.
Comments