തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് 22 കാരന്റെ പരാക്രമം. വർക്കല പുന്നമൂട് കടയ്‌ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. പാരിപ്പള്ളി പ്ലാവിൻമൂട് സ്വദേശിയായ ഹക്കീമാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി വാഹനമോടിച്ചത്.
സംസ്ഥാനത്തെമ്പാടും നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തുന്നതിനിടെയാണ് യുവാവിന്റെ പരാക്രമം. മദ്യലഹരിയിൽ കാറോടിച്ച് മണിക്കൂറുകളോളമാണ് ഹക്കീം ഭീതിയിലാഴ്‌ത്തിയത്. വർക്കല പുന്നമൂട് കടയ്‌ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ 50 മീറ്റർ ദൂരം ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു.
പ്രായപൂർത്തിയാകാത്ത രണ്ടുപേരും കൂടി ഇയാളോടൊപ്പം കാറിൽ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മദ്യലഹരിയിൽ ആയിരുന്ന യുവാക്കൾ വർക്കല ബീച്ചിൽ നിന്നും അമിതവേഗതയിലാണ് പന്നമൂട് മാർക്കറ്റിന് സമീപം എത്തിയത്. റോഡിൽ തിരക്ക് കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. മദ്യലഹരിയിൽ ആയിരുന്ന മൂന്നുപേരെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇവരെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments