ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് യാതൊരു വിലയുമില്ലെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ . നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരത് ജോഡോ യാത്ര ഏത് രീതിയിൽ പ്രതിഫലിക്കും എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സിദ്ധരാമയ്യക്ക് താൽപ്പര്യം മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
ചില സംസ്ഥാനങ്ങൾ ഒഴിച്ചാൽ രാജ്യത്ത് കോൺഗ്രസിന്റെ സാന്നിധ്യം കുറഞ്ഞുവരികയാണ്. കർണ്ണാടകയിൽ അത് എങ്ങനെയോ നിലനിൽക്കുന്നു. അതിനാൽ രാഹുൽ ഗാന്ധി മനസ്സിൽ വരുന്നത് എന്തും വിളിച്ച് പറയുകയാണ്. എന്നാൽ അതുകൊണ്ട് യാതൊരു പ്രയോജനം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിൽ കോൺഗ്രസ് ഒരിക്കലും അധികാരത്തിൽ വരില്ല. തിരഞ്ഞെടുപ്പിൽ സംസ്ഥാന സന്ദർശനത്തിനും ഭാരത് ജോഡോ യാത്രയ്ക്കും ഒരു വിലയുമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിൽ പര്യടനം നടത്തിയിരുന്നു. നിരവധി വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു. എന്നാൽ കോൺഗ്രസിന് രണ്ട് സീറ്റുകൾ പോലും നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാർ എക്സ്പ്രസ് എന്നാക്കിയതിന് ശേഷം ബി.ജെ.പി വിദ്വേഷത്തിന്റെ രാഷ്ട്രീയം അഴിച്ചുവിട്ടുവെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആരോപിച്ചിരുന്നു. എന്നാൽ മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണ് സിദ്ധരാമയ്യക്ക് താൽപ്പര്യം. അതിനാലാണ് ഇത്തരത്തിൽ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ട്രെയിനിന്റെ പേര് മാറ്റാനുള്ള തീരുമാനത്തെ ജനങ്ങൾ സ്വീകരിച്ചിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. കൂടാതെ ചൊവ്വാഴ്ച മുതൽ താനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്ന് കർണാടകയിൽ പര്യടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments