ലക്‌നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് (82) യാദവ് അന്തരിച്ചു. ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് അന്ത്യം.
ദീർഘനാളായി ചികിത്സയിലായിരുന്നു. ഉദരസംബന്ധമായ രോഗങ്ങളാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം പൊതുവേദികളിൽ നിന്ന് വിട്ടു നിന്നിരുന്നു.
യുപിയിലെ മെയിൻപുരി ലോക്സഭാ സീറ്റിൽ നിന്ന് വിജയിച്ച മുലായം പാർലമെന്റ് അംഗമായിരിക്കെയാണ് മരിച്ചത്. മൂന്ന് തവണ യുപിയിൽ മുഖ്യമന്ത്രിയായിട്ടുണ്ട്. 1989-91, 1993-95, 2003-2007 എന്നീ ടേമുകളിലാണ് മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്.
സമാജ് വാദി പ്രവർത്തകർക്കിടയിൽ നേതാജി എന്നായിരുന്നു അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. ഏഴ് തവണ ലോക്സഭാംഗമായിട്ടുണ്ട്. എട്ട് തവണ നിയമസഭയിലുമെത്തി. 1996-98 കാലത്ത് ദേവഗൗഡ, ഗുജ്റാൾ മന്ത്രിസഭകളിൽ പ്രതിരോധമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.















