കൊച്ചി : മെഡിക്കൽ സ്റ്റോറിൽ നിന്ന് ലഹരി പകരുന്ന ഗുളിക വാങ്ങാൻ 25 കാരന് ഡോക്ടറുടെ കുറിപ്പടി തയ്യാറാക്കിക്കൊടുത്തത് സ്കൂൾ വിദ്യാർത്ഥി. നാർകോട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് വിദ്യാർത്ഥിയെ കൈയ്യോടെ പിടികൂടി. സാധനം വാങ്ങാൻ വന്ന 25 കാരനും പിടിയിലായിട്ടുണ്ട്.
മാനസിക പ്രശ്നങ്ങൾക്കും നാഡീ സംബന്ധമായ രോഗങ്ങൾക്കുമുള്ള മരുന്നാണ് ലഹരിയായി ഉപയോഗിച്ചുവരുന്നത്. ഇത്തരം മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കണമെങ്കിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ആവശ്യമാണ്. ഇത് മറികടക്കാൻ വേണ്ടിയാണ് ഇവർ വ്യാജ കുറിപ്പടി ഉണ്ടാക്കിയത്.
വ്യാജ കുറിപ്പുമായി മരുന്ന് വാങ്ങാനെത്തിയ 25 കാരനെ പിടികൂടിയപ്പോഴാണ് ഇത് നിരന്തരം തയ്യാറാക്കിക്കൊടുക്കുന്ന വിദ്യാർത്ഥിയുടെ വിവരങ്ങൾ പുറത്തുവരുന്നത്. എറണാകുളം സ്വദേശിയാണ് വിദ്യാർത്ഥി. ലഹരിക്കടിമയായ ഈ വിദ്യാർത്ഥിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇതോടെ ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മകനെതിരെ നടപടി ആവശ്യപ്പെട്ട് മറ്റൊരു വിദ്യാർത്ഥിയുടെ പിതാവും രംഗത്തെത്തി.
Comments