കൊൽക്കത്ത: മോമിൻപൂർ മേഖലയിൽ മതമൗലികവാദികൾ നടത്തിയ അക്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. സംഭവം ഗവർണറെ നേരിൽ കണ്ട് ധരിപ്പിക്കുന്നതിനായി രാജ്ഭവനിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, എംഎൽഎ അഗ്നിമിത്ര പോൾ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. മമത സർക്കാരിനെതിരെ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
സംഭവ സ്ഥലത്ത് സിആർപിഎഫിനെ വിന്യസിക്കണം, സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണം, അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി ഗവർണർ ലാ ഗണേശനെ സന്ദർശിച്ചത്. കേന്ദ്ര സേനയെ വിന്യസിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രിയ്‌ക്ക് കത്തയച്ചതായി അധികാരി അറിയിച്ചു.
ബംഗാളിലെ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണങ്ങൾ ഇനിയും തുടരാൻ അനുവദിക്കില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. ആക്രമികൾ കടകളും വാഹനങ്ങളും തകർത്തു, ഹനുമാൻ മന്ദിരം തകർത്തു. രാജ്യത്തെ തന്നെ തകർക്കാനുള്ള ശ്രമമാണ് അക്രമികൾ നടത്തുന്നതെന്ന് അധികാരി ചൂണ്ടിക്കാട്ടി. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസ് സുരക്ഷാ ഏർപ്പെടുത്തുകയോ പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെങ്കിൽ കേസ് എൻഐഎയ്‌ക്ക് കൈമാറാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് ഉണ്ടാകും വരെ പ്രതിഷേധങ്ങൾ തുടരുമെന്നും പ്രതിഷേധ മാർച്ചുകൾ വരും ദിവസങ്ങളിലും സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചു.
Comments