ന്യൂഡൽഹി: അഫ്ഗാനിലെ ജനതയ്‌ക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നൽകി ഇന്ത്യ. ഇന്ത്യയിൽ നിന്ന് 13-ാമത്തെ ബാച്ച് സഹായം കാബൂളിലെ ഇന്ദിരാ ഗാന്ധി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശസ്ത്രക്രിയയയ്‌ക്ക് ആവശ്യമായ ഉപകരണങ്ങൾ, കുട്ടികൾക്കായുള്ള മരുന്നുകളുമാണ് അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്.
അഫ്ഗാൻ ജനതയോടുള്ള ആത്മബന്ധവും ജനങ്ങളെ രക്ഷിക്കാൻ ഐക്യരാഷ്‌ട്രസഭ നടത്തിയ അടിയന്തിര ഇടപെടലുകളും കണക്കിലെടുത്താണ് സഹായം നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു. പീഡിയാട്രിക് സ്റ്റെതസ്‌കോപ്പുകൾ, കുട്ടികളുടെ രക്തസമ്മർദ്ദം അളക്കുന്ന മെഷീനുകൾ, ഇൻഫ്യൂഷൻ പമ്പുകൾ, ഡ്രിപ്പ് ചേംബറുകൾ,മുറിവുകൾ തുന്നിച്ചേർക്കുന്നതിനായി നൈലോൺ സ്യൂട്ടറുകൾ എന്നിവയാണ് നൽകിയത്.
ജീവൻ രക്ഷാ മരുന്നുകളും, ക്ഷയരോഗത്തെ നിയന്ത്രിക്കുന്ന മരുന്നുകൾ, 500,000 ഡോസ് കോവിഡ് -19 വാക്‌സിനുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 45 ടൺ വൈദ്യസഹായം ഇന്ത്യ ഇതുവരെ അഫ്ഗാനിസ്ഥാന് വിതരണം ചെയ്തിട്ടുണ്ട്. അട്ടാരി-വാഗാ അതിർത്തി വഴി അഫ്ഗാൻ ജനതയ്‌ക്കായി 40,000 ടൺ ഗോതമ്പും ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സഹായത്തിന് ഇന്ത്യയിലെ അംബാസഡർ ഫരീദ് മാമുന്ദ്‌സായി നന്ദി അറിയിച്ചു.
Comments