തിരുവനന്തപുരം : പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെയുള്ള കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെയാണ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുന്നപ്പിള്ളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും. ഇതിനിടെ യുവതി കോടതിയിൽ നൽകിയ മൊഴിപ്പകർപ്പിന് വേണ്ടി വഞ്ചിയൂർ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
എന്നാൽ സമൂഹമാദ്ധ്യമം കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് തന്നെ സമീപിച്ച യുവതി മൊബൈൽ ഫോണടക്കം തട്ടിയെടുത്തെന്ന് എൽദോസും ആരോപിക്കുന്നു. കുന്നപ്പിള്ളിയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചപ്പോഴായിരുന്നു പീഡനവും ഉപദ്രവവും എന്നാണ് യുവതിയുടെ മൊഴി.വീട്ടിൽ അതിക്രമിച്ച് കയറിയ എംഎൽഎ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. കോവളത്തുവെച്ച് മർദ്ദിച്ചതായും മൊഴിയുണ്ട്.
അദ്ധ്യാപികയായ യുവതിയാണ് എൽദോസ് കുന്നപ്പിള്ളിയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം യുവതി മജിസ്ട്രേറ്റിന് മുൻപിൽ മൊഴി നൽകിയിരുന്നു.
Comments