തിരുവനന്തപുരം: ഇലന്തൂരിൽ നടന്ന ഇരട്ട ആഭിചാര കൊലകളിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. അന്യ സംസ്ഥാനങ്ങളുടെ കുറവുകളിൽ ഗവേഷണം നടത്താൻ വിഗ്ധരായ മലയാളികൾ ആത്മപരിശോധന നടത്താൻ തയ്യാറല്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാളും മയക്കുമരുന്ന് ഇടപാട് നടക്കുന്നത് കേരളത്തിലാണ്. പക്ഷെ നാം സുഖ സുഷുപ്തിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഭിചാര കൊലകളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
പാലത്തിന്റെ തൂണ് ഉറപ്പിക്കാൻ നരബലി നടത്തിയിരുന്ന കാലമുണ്ടെന്നാണ് കേട്ടുകേൾവി. ആ കാലഘട്ടത്തിൽ നിന്നും കേരളം എവിടേക്കാണ് പുരോഗമിച്ചതെന്ന് അദ്ദേഹം ചോദിച്ചു. പുരോഗമന സമൂഹമെന്നും എല്ലാം തികഞ്ഞവരെന്നും സ്വയം വിലയിരുത്തുന്നവരാണ് മലയാളികൾ. അങ്ങനെ മേനി നടിക്കുന്നതിനാൽ ആന്തരികമായ ദൗർബല്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരല്ല, ആത്മ പരിശോധനക്ക് തയ്യാറല്ല. നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിംഗ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നുവെന്നും സന്ദീപ് വാര്യർ പറഞ്ഞു.
എല്ലാ മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്കും ഇലന്തൂരിലും പ്രവർത്തകരുണ്ട്. സാമൂഹ്യ സംഘടനകളും സർക്കാർ സംവിധാനങ്ങളുമുണ്ട്. അവരാരും ഈ കൊടിയ ക്രൂരത നടക്കാൻ പോകുന്നതോ നടന്നതോ അറിഞ്ഞില്ല. കേരളത്തിലെ മറ്റ് ഏത് ഗ്രാമത്തിലും ഇതുതന്നെ സംഭവിക്കും. കേരളം ഒരു ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്റെ പ്രസ്താവന ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“മാറത്തെന്ന് അന്നെന്നെ
അടര്‍ത്തിയെടുത്ത്
എന്തിനാണമ്മ കരുവായത്
എന്തിനാണമ്മ കരുവായത്
പെണ്ണിന്റെ ചോര വീണാലാത്രെ
പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന്”
പാലത്തിന്റെ തൂണ് ഉറപ്പിക്കാൻ നരബലി നടന്നിരുന്ന കാലത്തെ കുറിച്ച് കേട്ടിട്ടുണ്ട് . ആ കാലഘട്ടത്തിൽ നിന്നും കേരളം എവിടേക്കാണ് പുരോഗമിച്ചത് ?
സ്വയം പുരോഗമന സമൂഹമെന്നും എല്ലാം തികഞ്ഞവരെന്നും വിലയിരുത്തുന്നവരാണ് നാം മലയാളികൾ . അങ്ങനെ മേനി നടിക്കുന്നതിനാൽ ആന്തരികമായ ദൗർബല്യങ്ങളെ പറ്റിയോ പുഴുക്കുത്തുകളെ പറ്റിയോ നാം ബോധവാന്മാരല്ല , ആത്മ പരിശോധനക്ക് തയ്യാറല്ല . നാം അന്യ സംസ്ഥാനങ്ങളുടെ കുറ്റങ്ങളും കുറവുകളും ഗവേഷണം നടത്തുന്നതിൽ വിദഗ്ദരുമാണ് . നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിങ്ങ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു .
ഇലന്തൂരിലും എല്ലാ മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്കും പ്രവർത്തകരുണ്ട് , സാമൂഹ്യ സംഘടനകളുണ്ട് , സർക്കാർ സംവിധാനങ്ങളുണ്ട് . അവരാരും ഈ കൊടിയ ക്രൂരത നടക്കാൻ പോകുന്നതോ നടന്നതോ അറിഞ്ഞില്ല . കേരളത്തിലെ മറ്റ് ഏത് ഗ്രാമത്തിലും ഇത് തന്നെ സംഭവിക്കും .
ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളേക്കാൾ മയക്ക് മരുന്ന് ഇടപാട് നടക്കുന്നതും കേരളത്തിലാണ് .പക്ഷെ നാം സുഖ സുഷുപ്തിയിലാണ് .
ഷൊർണൂരിലെ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലിറങ്ങിയ സ്വാമി വിവേകാനന്ദൻ കേരളത്തെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്നും പ്രസക്തമാണ് . ” കേരളം ഒരു ഭ്രാന്താലയമാണ് ” .
Comments