ഭോപ്പാൽ: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുൻ ഖാർഗെ മുസ്ലീം സമുദായത്തെ അവഹേളിച്ചുവെന്ന് ബിജെപി. വോട്ട് തേടി മദ്ധ്യപ്രദേശിൽ എത്തിയ ഖാർഗെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് നൽകിയ മറുപടിയാണ് വിവാദമായത്.
പാർട്ടിയുടെ അടുത്ത പ്രധാനമന്ത്രി മുഖം ആരെന്ന ചോദ്യമാണ് മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചത്. ഇതിനുളള മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായത്. നാട്ടിൽ ഒരു പറച്ചിലുണ്ട്, ബക്രീദ് അതിജീവിച്ചാൽ നിങ്ങൾക്ക് മുഹറത്തിന് നൃത്തം ചെയ്യാമെന്ന്. ആദ്യം എന്നെ പ്രസിഡന്റാക്കൂ, ആരാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് അപ്പോൾ ചർച്ച ചെയ്യാമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ഇപ്പോൾ സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ടിയാണ് താൻ വന്നിട്ടുളളതെന്നും ബാക്കിയുളള കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും പറഞ്ഞ് അദ്ദേഹം കൂടുതൽ ചോദ്യങ്ങളിൽ നിന്ന് ഒഴിവാകുകയും ചെയ്തു.
എന്നാൽ ഖാർഗെ മുസ്ലീങ്ങളെ അവഹേളിച്ചുവെന്ന് ബിജെപി ചൂണ്ടിക്കാട്ടി. മുഹറം ആഘോഷത്തിന്റെ അവസരമല്ലെന്ന കാര്യം പോലും അദ്ദേഹം മറന്നുപോയെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല്ല ട്വിറ്ററിൽ പ്രതികരിച്ചു. കുടുംബത്തിന്റെ പകരക്കാരനായ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് സ്ഥാനാർത്ഥിയെന്നാണ് അദ്ദേഹം ഖാർഗെയെ വിശേഷിപ്പിച്ചത്.
എന്നാൽ ബിജെപിയെ നേരിടുകയാണ് കോൺഗ്രസിന് മുൻപിലുളള ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഖാർഗെ ആവർത്തിച്ചു. പല രീതിയിൽ കോൺഗ്രസ് ഇതിനുളള പോരാട്ടം ശക്തമാക്കിയിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു. തിരുവനന്തപുരം എംപി ശശി തരൂരാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഖാർഗെയുടെ എതിരാളി.
Comments