ജമ്മു: ജമ്മുവിലെ റംബാനിൽ സ്ഫോടക വസ്തുക്കൾ നിറച്ച ബാഗ് കണ്ടെത്തി.ഐഇഡികൾ നിറച്ച ബാഗാണ് പോലീസ് കണ്ടെത്തിയത്. ബാഗിനുള്ളിൽ നിന്നും ജില്ലയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് പാലങ്ങളുടെ ചിത്രങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ജില്ലയിൽ തീവ്രവാദികൾ സ്ഫേടനം നടത്താൻ പദ്ധതിയിട്ടുരുന്നതിന്റെ സൂചനയാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആറ് പാക്കറ്റ് സ്ഫോടക വസ്തുക്കൾ, 49 റൗണ്ട് വെടിയുണ്ടകൾ, സേഫ്റ്റി ഫ്യൂസ്, ബാറ്ററി, ഡിറ്റേണറുകൾ, 20 മീറ്റർ നീളമുള്ള ഇലക്ട്രിക് വയർ എന്നിവയാണ് ബാഗിൽ നിന്ന് കണ്ടെടുത്തത്. സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത തിരച്ചിൽ സംഘമാണ് ബാഗ് കണ്ടെത്തിയത്. ഗൂൽ സബ് ഡിവിഷനിലെ സംഗൽദാനിലെ ബഷ്റ-ദരം വനത്തിൽ നിന്നാണ് ഭീകരരുടെ ബാഗ് സംഘം കണ്ടെത്തിയത്.
പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് തിരച്ചിൽ ആരംഭിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തിൽ നിലവിൽ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചതായും സേന അറിയിച്ചു.
Comments