ന്യൂഡൽഹി : കുടുംബത്തോടൊപ്പമുള്ള വിദേശ യാത്ര വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ദുബായ് യാത്ര സ്വകാര്യമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ വിശദീകരണം. അതേസമയം പേഴ്‌സണൽ സ്റ്റാഫിന്റേത് ഔദ്യോഗികമാണ്. സ്വന്തം ചെലവിലാണ് യാത്രയെന്നും വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ പറയുന്നു.
ദുബായിൽ താൻ നടത്തുന്നത് സ്വകാര്യ സന്ദർശനമാണ്. പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാൾ ഔദ്യോഗിക സന്ദർശനമാണ് നടത്തുന്നത്. ഇ-ഫയൽ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുമുള്ള സൗകര്യം ചെയ്യുന്നതിനുമാണ് പേഴ്‌സണൽ സ്റ്റാഫിനെ ഒപ്പം കൂട്ടിയത്. ദുബായ് യാത്രയുടെ ചെലവ് മുഴുവൻ വ്യക്തിപരമായിട്ടാണ് വഹിക്കുന്നത് എന്നും മുഖ്യമന്ത്രി വിശദീകരണത്തിൽ പറയുന്നുണ്ട്.
യുകെ, നോർവേ എന്നീ രാജ്യങ്ങളിൽ കുടുംബത്തോടൊപ്പം ഔദ്യോഗിക സന്ദർശനം നടത്തിയ ശേഷം മടങ്ങിവരവേയാണ് മുഖ്യമന്ത്രി ദുബായ് സന്ദർശനം നടത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെയായിരുന്നു യാത്ര. ഒക്ടോബർ 12-ന് ഉച്ചയ്‌ക്ക് ശേഷമാണ് യാത്രയ്‌ക്ക് അനുമതി ലഭിച്ചത്. അന്ന് രാവിലെയോടെ തന്നെ മുഖ്യമന്ത്രി സന്ദർശനം തുടങ്ങിയിരുന്നു.
അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്‌സണൽ അസിസ്റ്റന്റിനെ ഒപ്പം കൂട്ടിയതിൽ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടുകയായിരുന്നു. സ്വകാര്യ സന്ദർശനത്തിൽ സർക്കാർ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ടവിരുദ്ധമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം തേടിയത്.
Comments