ചെന്നൈ: ആറ് വർഷങ്ങൾക്ക് മുൻപ് താനും സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞതായി നയൻതാര. വാടക ഗർഭധാരണത്തെക്കുറിച്ചുള്ള തമിഴ്‌നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാടക ഗർഭധാരണത്തിൽ താര ദമ്പതികൾക്കെതിരെ നിലവിൽ തമിഴ്‌നാട് സർക്കാരിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
2016 ൽ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം രജിസ്റ്റർ ചെയ്‌തെന്നാണ് നയൻതാര സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും താര ദമ്പതികൾ സത്യവാങ്മൂലത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിനായുള്ള നടപടികൾ തുടങ്ങിയതെന്നും താരം വ്യക്തമാക്കുന്നു.
നിയമപ്രകാരം വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷമേ വാടക ഗർഭധാരണത്തിന് അനുമതി ലഭിക്കുകയൂള്ളൂ. വിവാഹം 2016 ൽ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ താരദമ്പതികൾക്ക് വാടക ഗർഭധാരണത്തിന് തടസ്സമില്ലെന്നാണ് വ്യക്തമാകുന്നത്. നിയമ ലംഘനം നടന്നോയെന്ന കാര്യമാണ് നിലവിൽ സർക്കാർ പരിശോധിക്കുന്നത്.
വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾക്ക് ശേഷമാണ് ഇരട്ട ആൺകുഞ്ഞുങ്ങൾ പിറന്ന വിവരം താരദമ്പതികൾ പങ്കുവെച്ചത്. സംഭവം വലിയ ചർച്ചയായതോടെ വാടക ഗർഭധാരണത്തിലൂടെയാണെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് തമിഴ്‌നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
Comments