കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിലേക്ക് നയിച്ച ‘ശ്രീദേവി’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിന്റെ ചാറ്റ് ഹിസ്റ്ററി കണ്ടെത്താനൊരുങ്ങി പോലീസ്. ഇതിനായി ഫേസ്ബുക്കിന് ഔദ്യോഗികമായി കത്ത് നൽകുമെന്ന് പോലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ വ്യാജ അക്കൗണ്ടിലൂടെ പ്രതി മുഹമ്മദ് ഷാഫിയുടെ നിഗൂഢ ഇടപാടുകൾ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുമെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിൽ മാറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന സംശയത്തിന് ഉത്തരമാകും സൈബർ സംഘത്തിന്റെ തെളിവെടുപ്പ്.
കേസിൽ നിർണായക പങ്ക് വഹിക്കുന്ന ഷാഫിയുടെ ഫോൺ നശിപ്പിച്ചെന്നാണ് മൊഴി. എന്നാൽ പോലീസ് വിശ്വസിച്ചിട്ടില്ല. നശിപ്പിച്ചാലും ചാറ്റ് വിവരങ്ങൾ കണ്ടെത്തിയാൽ തെളിവാകും.ഫേസ്ബുക്ക്, ജി മെയിൽ അക്കൗണ്ടുകളുടെ പാസ്‌വേഡ്, വാട്‌സ്ആപ്പ് ചാറ്റുകൾ എന്നിവയാകും സൈബർസെൽ ശേഖരിക്കുക. ഫോട്ടോ, വീഡിയോ, എന്നിവ ഗൂഗിൾ ഡ്രൈവ് അടക്കമുള്ള സ്‌റ്റോറേജ് സംവിധാനങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
താനും ഷാഫിയുമായി വീട്ടിൽ വഴക്കുണ്ടാക്കിയെന്നും അതിനിടെ ഫോൺ നശിപ്പിച്ചെന്നുമാണ് ഷാഫിയുടെ ഭാര്യ നഫീസ നൽകിയ മൊഴി. ഷാഫിയും ഇത് തന്നെയാണ് ആവർത്തിച്ചത്. രണ്ട് മൊഴികളും പോലീസ് വിശ്വസിച്ചിട്ടില്ല. പ്രതികളെ 20 മണിക്കൂറിലധികം ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ മുഖ്യപ്രതിയായ ് ഷാഫി ആദ്യം മുതൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല.
Comments