തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെയും അദ്ദേഹത്തിന്റെ യൂറോപ്പ് സന്ദർശനത്തെയും വിമർശിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ. ശിവൻകുട്ടി എങ്ങനെ വിദ്യാഭ്യാസ മന്ത്രിയായി എന്നു പഠിക്കാൻ നോർവെ സംഘം കേരളത്തിലേയ്ക്ക് പുറപ്പെട്ടു എന്നാണ് ജയശങ്കറിന്റെ പരിഹാസം. സ്വന്തം ഭാര്യമാരെ കൂട്ടിക്കൊണ്ടാണ് തങ്ങൾ വിദേശയാത്ര പോയതെന്നും വല്ലവരുടെയും ഭാര്യമാരെയും കൊണ്ടല്ല യാത്രയെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന്റെയെല്ലാം പിന്നാലെയാണ് മന്ത്രിയെ പരിഹസിച്ച് ജയശങ്കർ രംഗത്തെത്തിയത്.
‘മാന്യന്മാരെ അവഹേളിക്കുന്നതിനും ഒരു പരിധിയുണ്ട്. സഖാവ് ശിവൻകുട്ടി നേരത്തെ ഉളളൂർ പഞ്ചായത്തു പ്രസിഡന്റായും തിരുവനന്തപുരം മേയറായും പലതവണ എംഎൽഎയായും കഴിവു തെളിയിച്ചയാളാണെന്നും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനാണെന്നും മൂന്നാം മുണ്ടശ്ശേരിയാണെന്നും ആർക്കാണറിയാത്തത്? നമ്പർ വൺ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു പഠിക്കാനും മാതൃകയാക്കാനും പാശ്ചാത്യ രാജ്യങ്ങൾ മത്സരിക്കും’ എന്നാണ് ജയശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
കുടുംബങ്ങളെയും കൂട്ടിയുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ഏറെ വിവാദമായിരുന്നു. മന്ത്രി വി ശിവൻകുട്ടിയും ഭാര്യയെ ഒപ്പം കൂട്ടിയിരുന്നു. മന്ത്രിമാരായിപ്പോയി എന്നുവെച്ച് കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ല എന്നുള്ള നിലപാടൊന്നും സ്വീകരിക്കാന്‍ കഴിയില്ല. കുടുംബാംഗങ്ങളുമായി പോകുന്നതില്‍ ഒരു തെറ്റുമില്ല. ഭര്‍ത്താവ് മന്ത്രി ആയതിനാല്‍ ഭാര്യയ്‌ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല എന്നാണോ പറയുന്നതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
Comments