ഡൽഹി: റഷ്യൻ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് യുക്രെയിനിൽ അകപ്പെട്ട 20,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഭാരതത്തിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലിനെപ്പറ്റി തുറന്നു പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യൻ വിദ്യാർത്ഥികളെ മാറ്റുമെന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് നേടിയെടുത്തത് എന്നാണ് ജയശങ്കർ വെളിപ്പെടുത്തിയത്. ഗുജറാത്തിൽ മോദി@20 എന്ന പുസ്തകത്തിന്റെ വിതരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുവെന്ന് ജയശങ്കർ പറഞ്ഞു.
‘ഓപ്പറേഷൻ ഗംഗ’യുമായി മുന്നോട്ട് പോകുമ്പോൾ ഇന്ത്യൻ സർക്കാർ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടു. യുക്രെയ്നിലെ സുമിയിലും ഖാർക്കിവിലും തങ്ങളുടെ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുകയാണെന്ന് പുടിനെയും സെലൻസ്‌കിയെയും വിളിച്ച് നരേന്ദ്രമോദി അറിയിച്ചു. തങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്ന സമയത്ത് വെടി വെയ്പ്പ് ഉണ്ടാകരുതെന്നും അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയോട് അവർക്ക് ബഹുമാനവും സ്നേഹവും ഉണ്ട്. പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് നമ്മൾ രക്ഷാപ്രവർത്തനം ആരംഭിച്ചത്. അങ്ങനെ നമ്മുടെ കുട്ടികളെ യുക്രെയ്നിൽ നിന്നും പുറത്തെത്തിച്ചു’ എന്ന് ജയശങ്കൾ വെളിപ്പെടുത്തി.
കഴിഞ്ഞ മാർച്ചിലാണ് യുക്രെയ്ൻ-റഷ്യ യുദ്ധം ഉണ്ടായതിനെ തുടർന്ന് 20,000-ത്തിലധികം ഇന്ത്യൻ പൗരന്മാർ യുക്രെയ്നിൽ കുടുങ്ങി കിടന്നത്. ഇതിനെ തുടർന്നാണ്, വിദ്യാർത്ഥികളെ പരമാവധി വേഗത്തിലെത്തിക്കാൻ കേന്ദ്ര സർക്കാർ ‘ഓപ്പറേഷൻ ഗംഗ’ ആരംഭിച്ചത്. തുടക്കത്തിൽ, യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ എയർലൈൻ സർവ്വീസുകൾ ആരംഭിച്ചു. എന്നാൽ യുദ്ധ സാഹചര്യം വഷളായതോടെ ഇന്ത്യൻ വ്യോമസേനയേയും(IAF) സഹായത്തിനെത്തിച്ചു. റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ എന്നിങ്ങനെയുള്ള രാജ്യങ്ങളിലൂടെ തങ്ങളുടെ പൗരന്മാരെ ഇന്ത്യ സുരക്ഷിതമായി തിരികെ എത്തിച്ചത് ലോകരാജ്യങ്ങളിലടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. പാകിസ്താൻ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ഇന്ത്യൻ സർക്കാരിന്റെ ഇടപെടലിനെ പുകഴ്‌ത്തി.
Comments