തിരുവനന്തപുരം: വിദേശയാത്ര വിവാദമായതോടെ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും കുടുംബവും മന്ത്രിമാരും ചേർന്ന് നടത്തിയ യൂറോപ്യൻ യാത്ര കേരളത്തിന് ഏറെ ഗുണം ചെയ്തുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു. യൂറോപ്യൻ യാത്ര വിനോദയാത്ര ആയിരുന്നുവെന്ന വിമർശനം ശക്തമായിരിക്കെയാണ് നേരിട്ട് വാർത്താസമ്മേളനം വിളിച്ച് യാത്ര കേരളത്തിന്റെ പ്രയോജനത്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്.
വിദേശയാത്രയെക്കുറിച്ച് വിശദീകരിക്കാനാണ് വാർത്താസമ്മേളനമെന്ന ആമുഖത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യ ലക്ഷ്യത്തോടെയായിരുന്നു യാത്ര. ലക്ഷ്യമിട്ടതിനേക്കാൾ ഗുണങ്ങൾ യാത്ര കൊണ്ട് നേടാനായി. പ്രതീക്ഷയിൽ കവിഞ്ഞ നേട്ടം ലഭിച്ചു. സംസ്ഥാനത്തിന്റെ നേട്ടം ലക്ഷ്യമിട്ട് മാത്രമായിരുന്നു വിദേശയാത്ര നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസിക്ഷേമവും നിക്ഷേപ സമാഹരണവും യാത്രയിലൂടെ സാധ്യമായി. ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാൻ പ്രവാസി സംഘടനകളോട് സഹായം തേടി. കൊച്ചിയിൽ തുടങ്ങുന്ന ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യത ചർച്ചയായി. യുകെയിലേക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കാൻ കരാർ ഒപ്പുവെച്ചു. ആരോഗ്യപ്രവർത്തകർക്ക് യു.കെയിലേക്ക് കുടിയേറ്റം എളുപ്പമാക്കാൻ ചർച്ചകളുണ്ടായി. യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് നവംബറിൽ സംഘടിപ്പിക്കുമെന്നും യൂറോപ്യൻ യാത്രകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ ഗുണമുണ്ടാകുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു
Comments